സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ ബോഡി യോഗത്തോട് അനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ദിലീപ്. “മനസാ വാചാ’ അറിയാത്തൊരു കേസിൽ ഉൾപ്പെട്ടതിനാൽ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാനില്ലെന്നു ദിലീപ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് അമ്മയ്ക്കു കത്തയച്ചു. അമ്മയെ തന്റെ പേരുപറഞ്ഞ് അപമാനിക്കുന്നത് കാണുന്പോൾ സങ്കടം തോന്നുന്നെന്നു ദിലീപ് കത്തിൽ പറയുന്നു.
കത്തിന്റെ പൂർണരൂപം
കഴിഞ്ഞ 24നു കൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും, എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി. അതിൽ അമ്മ ഭാരവാഹികൾക്കും, സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ ഞാൻ മനസാ വാചാ അറിയാത്തൊരു കേസിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ, ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുംവരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫിയോക്ക് എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുന്പ് ഇതുഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുന്പോൾ സങ്കടം തോന്നുന്നു.