കശ്‌മീരില്‍ തടവിലുള്ള യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി.കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് അനുമതി നല്‍കിയത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി.ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് തരിഗാമിയുടെ അറസ്റ്റെന്ന യെച്ചൂരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ബന്ധുക്കള്‍ക്കു മാത്രമേ സന്ദര്‍ശനത്തിന് അനുമതി നല്‍കാവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചെങ്കിലും ഒരു പൗരന്‍ അദേഹത്തിന്റെ സഹപ്രവര്‍ത്തകനെ കാണുന്നത് എങ്ങനെ തടയാനാകുമെന്ന് കോടതി ചോദിച്ചു.വീട്ടു തടങ്കലിൽ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ യൂസഫ് തരിഗാമിയെ സുഹൃത്ത് എന്ന നിലയിൽ യച്ചൂരിക്ക് കാണാമെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാകരുത് കൂടിക്കാഴ്ചയെന്നും കോടതി നിർദേശിച്ചു. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുന്നത് വരെ കുടുംബാംഗങ്ങൾ അല്ലാത്തവർ തരിഗാമിയെ കാണാൻ അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ നിലപാടെടുത്തുവെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി.തരിഗാമിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നുമാണ് ഹേബിയസ് കോർപസ് ഹർജിയിൽ പ്രധാനമായും യച്ചൂരി പറഞ്ഞത്. തരിഗാമി അടക്കമുള്ള സിപിഎം നേതാക്കളെ കാണാനായി ഈ മാസം ആദ്യം യച്ചൂരി ജമ്മു കശ്മീരിൽ എത്തിയെങ്കിലും സുരക്ഷാ സേന അദ്ദേഹത്തെ വിമാനത്താവളത്തില്‍ വച്ചു തന്നെ മടക്കി അയച്ചു.അതേസമയം കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടത്. കശ്മീരിലെ മാധ്യമനിയന്ത്രണത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടിസ് അയച്ചു. ഏഴുദിവസത്തിനകം മറുപടി വേണമെന്ന് കോടതി വ്യക്തമാക്കി.