യുവതീപ്രവേശം തടയാനായി ശബരിമലയില്‍ രക്തം വീഴ്ത്തി നട അടക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്‌ചയും സ്‌റ്റേഷനിലെത്തി ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.
ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്നാണ് അയ്യപ്പധര്‍മസേനാ നേതാവായ രാഹുല്‍ ഈശ്വറിനെ അറസ്‌റ്റ് ചെയ്തത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ചോരവീഴ്ത്താന്‍ നിരവധി പേര് തയാറായിരുന്നെന്ന് എറണാകുളം പ്രസ്ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിലാണ് അറസ്‌റ്റ്. യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ കൈ മുറിച്ച് രക്തം വീഴ്ത്തി ശബരിമല നടയടപ്പിക്കാന്‍ തയാറായി 20 അംഗസംഘം ഉണ്ടായിരുന്നു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.
ഇതാണ് അറസ്റ്റിലേക്ക് എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്കേസെടുത്തത്. ഐ.പി.സി 117, 153, 118 ഇ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുല്‍ ഈശ്വര്‍ അറസ്‌റ്റിലാകുന്നത്.പമ്പയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിലായിരുന്നു ആദ്യത്തെ അറസ്‌റ്റ്.