അമ്മയും മകനും ചേർന്ന് ബാങ്കുകളെ കബളിപ്പിച്ചു നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് പുറത്തായി. ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സൂചന ലഭിച്ച പൊലീസ് വീടു വളഞ്ഞതോടെ മകൻ ഓടിക്കളഞ്ഞു, അമ്മ അറസ്റ്റിലായി. തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ ശ്യാമളയെ (58) കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്.
ഇവരുടെ മകൻ വിപിൻ കാർത്തിക് (29) കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഐപിഎസുകാരനാണെന്നാണു പരിചയപ്പെടുത്തിയിരുന്നത്. വിവിധ ഇടങ്ങളിൽ നിന്നായി വായ്പയെടുത്ത് 28 കാറുകൾ വാങ്ങി 27 ഉം മറിച്ചുവിറ്റതായാണു സംശയിക്കുന്നത്. രണ്ടുവർഷത്തിനിടെ ഗുരുവായൂരിൽ നിന്ന് വായ്പയെടുത്ത് 12 കാറുകൾ വാങ്ങി 11 എണ്ണവും മറിച്ചുവിറ്റു. ഇതു കൂടാതെ നാദാപുരം, തലശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളിൽ നിന്ന് 16 കാറുകൾ വായ്പയെടുത്ത് വാങ്ങി വിറ്റതിന്റെ വിശദാംശങ്ങൾ വിപിൻ കാർത്തിക്കിന്റെ ഡയറിയിൽ നിന്നു പൊലീസിനു ലഭിച്ചു.
ഒരു കാറും ബുള്ളറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ളാറ്റിലെ വിലാസത്തിലുള്ള ആധാർ നൽകി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയശേഷം വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഐപിഎസ് ഓഫിസറുടെ യൂണിഫോമിലുള്ള ഫോട്ടോയും വൻ തുക ബാലൻസുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നൽകി വായ്പയെടുക്കുകയായിരുന്നു ഇവരുടെ രീതി.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖയുടെ മാനേജരുടെ കയ്യിൽ നിന്നാണ് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തത്. വിപിനു കാൻസറാണെന്നും ചികിൽസയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞാണു പല തവണയായി ഇതു കൈക്കലാക്കിയത്. പൊലീസ് വേഷത്തിൽ ബുള്ളറ്റിൽ ഗുരുവായൂർ ക്ഷേത്രത്തിലും പൊലീസ് സ്റ്റേഷനുകളിലും എത്തിയിരുന്ന വിപിൻ ശുപാർശകൾ തുടങ്ങിയതോടെയാണു സംശയത്തിന്റെ നിഴലിലായത്.