Monday, May 13, 2024
HomeNationalമോദിക്കെതിരെ വാരണാസിയില്‍ ജവാനായിരുന്ന തേജ് ബഹാദൂര്‍ മത്സരിക്കുന്നു

മോദിക്കെതിരെ വാരണാസിയില്‍ ജവാനായിരുന്ന തേജ് ബഹാദൂര്‍ മത്സരിക്കുന്നു

സൈന്യത്തിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് പുറത്താക്കിയ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് തേജ് ബഹാദൂര്‍ വരാണസിയില്‍ മത്സരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി തേജ്​ ബഹാദൂര്‍ മത്സരിക്കുമെന്ന്​ സമാജ്​വാദി പാര്‍ട്ടി അറിയിച്ചു. നേരത്തെ ശാലിനി യാദവിനെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനായി വാരണാസിയില്‍ സമാജ്​വാദി പാര്‍ട്ടി തീരുമാനിച്ചത്​. എന്നാല്‍ തേജ് ബഹദൂര്‍ യാദവ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ ശാലിനിയെ പിന്‍വലിച്ച്‌ പിന്തുണ നല്‍കുകയായിരുന്നു. അതേസമയം,​ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി വാരണാസിയില്‍ അജയ്​ റായി തന്നെ മത്സരിക്കും. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നും ആരോപിച്ച്‌ ജവാന്‍ തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച്‌ ബി.എസ്.എഫിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് തേജ് ബഹാദൂറിനെ പിരിച്ചുവിട്ടത്. ബിഎസ്.എഫ് നിയമങ്ങള്‍ ലംഘിച്ചു, അച്ചടക്കലംഘനം നടത്തി, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടിയെന്നും ബി.എസ്.എഫ് വ്യക്തമാക്കിയിരുന്നു. സൈനികര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. എന്നാല്‍ തേജ് ബഹാദൂര്‍ യാദവ് അമിത മദ്യാസക്തിക്ക് അടിമയാണെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു ബി.എസ്.എഫ് തുടക്കത്തിലേ പ്രതികരിച്ചത്. നിരവധി തവണ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് ആരോപിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments