Friday, April 19, 2024
HomeInternationalഅമ്മമാര്‍ മുലപ്പാല്‍ വിറ്റു കാശാക്കുന്നു

അമ്മമാര്‍ മുലപ്പാല്‍ വിറ്റു കാശാക്കുന്നു

തെക്കുകിഴക്കന്‍ ഏഷ്യയിലെ ദരിദ്ര രാജ്യങ്ങിലൊന്നായ കംബോഡിയയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സ്ത്രീകളെ വ്യവസായികമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ കംബോഡിയയില്‍ മുലപ്പാല്‍ വിറ്റു കാശാക്കുന്ന അമ്മമാരെ വിലക്കി സര്‍ക്കാര്‍. കംബോഡിയയില്‍ ജീവിത വരുമാനത്തിന് സ്ത്രീകള്‍ കണ്ടെത്തിയത് മുലപ്പാല്‍ വില്‍പനയായിരുന്നു. എന്നാല്‍, സ്ത്രീകള്‍ മുലപ്പാലിനെ വരുമാന സ്രോതസ്സായി കണ്ടതോടെ, വില്‍പനയെ വിലക്കി സര്‍ക്കാരും രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടു വര്‍ഷം മുമ്ബാണ് കംബോഡിയയിലെ ഒരു ഡസനോളം സ്ത്രീകള്‍ യുഎസ് ആസ്ഥാനമായ ആംബ്രോസിയ ലാബ്‌സ് എന്ന കമ്ബനിക്ക് മുലപ്പാല്‍ സപ്ലൈ ചെയ്തു തുടങ്ങിയത്. എന്നാല്‍ പിന്നീടിത് വലിയ ബിസിനസായി മാറുകയും അമ്മമാര്‍ സ്വന്തം കുട്ടികള്‍ക്കു പോലും മുലപ്പാല്‍ കൊടുക്കാതെ വിറ്റ് കാശാക്കുകയും ചെയ്തു.
മുലപ്പാലിന് വലിയ മാര്‍ക്കറ്റ് വന്നതോടെ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം വാടക ഗര്‍ഭധാരണവും വന്‍തോതില്‍ വര്‍ദ്ധിച്ചു. ഇത് കുട്ടികളുടെ പോഷകാഹാരക്കുറിവിനും വഴിവച്ചതോടെയാണ് മുലപ്പാല്‍ വില്‍പനയ്ക്ക് കൂച്ചുവിലങ്ങിടാന്‍ കംബോഡിയ സര്‍ക്കാര്‍ തീരുമാനിച്ചത്. കംബോഡിയയില്‍ നിന്നും യുഎസ് കമ്പനിയായ ആംബ്രോസിയയിലേക്ക് വലിയ അളവിലാണ് മുലപ്പാല്‍ കയറ്റുമതി നടത്തിയിരുന്നത്. ഔണ്‍സിന് 0.50 ഡോളര്‍ എന്ന നിലയിലാണ് വില്‍പന. ഇതോടെ ദരിദ്ര രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ പോലും അമ്മമാര്‍ മുലപ്പാല്‍ വില്‍പന വരുമാന മാര്‍ഗ്ഗമാക്കി മാറ്റി. പാത്രങ്ങളില്‍ നിക്ഷേപിച്ച മുലപ്പാല്‍ ഏജന്‍സികളില്‍ എത്തിക്കുന്നത് സാധാരണ കാഴ്ചയായി മാറി. മറ്റു ചില രാജ്യങ്ങളിലും മുലപ്പാല്‍ വെബ്‌സൈറ്റ് വഴിയും സ്വകാര്യ നെറ്റ് വര്‍ക്ക് വഴിയും വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതു കച്ചവടമായി വര്‍ദ്ധിച്ചിട്ടില്ല. എന്നാല്‍ കംബോഡിയയില്‍ കൂടുതല്‍ മുലപ്പാലിന് ഇന്‍സെന്റീവ് വരെ നല്‍കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. നവജാത ശിശുവിന് ആറു മാസത്തേക്ക് മുലപ്പാല്‍ മാത്രം നല്‍കണമെന്നിരിക്കെ, ഇത്തരം പുതിയ കച്ചവടരംഗത്തിനെതിരെ യൂണിസെഫിന്റെ ചില്‍ഡ്രന്‍സ് ചാരിറ്റിയും രംഗത്തെത്തി.
മുലപ്പാല്‍ വില്‍പന വിലക്കിയതോടെ കംബോഡിയയില്‍ വലിയ പ്രതിഷേധം തന്നെ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ വലിയ വേദനയുണ്ടെന്ന് ചിയേ സാം എന്ന സ്ത്രീ പറയുന്നു. ഒരു ദിവസം തങ്ങള്‍ 12 ഡോളറോളം സമ്പാദിച്ചിരുന്നതായും ഇവര്‍ വെളിപ്പെടുത്തുന്നു. ഫാക്ടറികളിലും മറ്റും ജോലി ചെയ്താല്‍ തങ്ങള്‍ക്ക് ഇത്രയും പണം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. മുലപ്പാല്‍ വില്‍പന തങ്ങളുടെ അവകാശമാണെന്നും ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമാണ് അവര്‍ പറയുന്നത്. മുലപ്പാല്‍ വാങ്ങുന്ന ആംബ്രോസിയ കമ്പനിയുടെ വാദമാണ് മറ്റൊരു വിചിത്രം. കമ്പനിയുടെ കണക്കനുസരിച്ച് തങ്ങളുടെ ബിസിനസ് വഴി കംബോഡിയയിലെ 90 കുടുംബങ്ങള്‍ ധനികരായി മാറിയെന്നാണ് അവകാശവാദം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments