ജീവൻരക്ഷാ പതക്കം സ്വീകരിച്ച റാന്നിയുടെ ധീരപുത്രന്മാർക്ക് വൻ സ്വീകരണം

ജീവൻരക്ഷാ പതക്കം

ജീവൻരക്ഷാ പതക്കം രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു ജന്മനാട്ടിൽ മടങ്ങിയെത്തിയ റാന്നിയുടെ ധീരപുത്രന്മാർക്ക് റാന്നിയിൽ വൻ സ്വീകരണം. ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് ജീവൻ രക്ഷ പതക്കം. റാന്നി എം. എസ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ അഖിൽ കെ. ഷിബു, ആദിത്യൻ എം പിള്ള എന്നിവരെ ഇട്ടിയപ്പാറയിൽ നിന്നും റാന്നി പൗരാവലിയുടെയും എം. എസ്. സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ സ്വീകരിച്ചു തുറന്ന ജീപ്പിൽ നാടിൻറെ ആധാരം ഏറ്റുവാങ്ങി സ്‌കൂളിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ഇട്ടിയപ്പാറയിൽ നിന്ന് സ്‌കൂളിൽ എത്തിച്ചേർന്നത്. തുടർന്ന് സ്‌കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ എം. എൽ. എ. രാജു എബ്രഹാം വിദ്യാർത്ഥികളെ അനുമോദിച്ചു. സ്‌കൂൾ മാനേജ്‌മന്റ് പ്രൊഫ്. രാജു കുരുവിള , പ്രിൻസിപ്പൾ മനോജ് എം. ജെ., ഹെഡ്മിസ്ട്രസ് റ്റീനാ എബ്രഹാം കമ്മറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. പമ്പയാറ്റിൽ മുങ്ങിതാണ തീർത്ഥാടകരെ രക്ഷപെടുത്തിയതിന് അഖിലിനും , പമ്പയാറ്റിൽ വരവൂർ കടവിൽ മുങ്ങിതാണ വിദ്യാർത്ഥികളെ രക്ഷപെടുത്തിയതിനു ആദിത്യനും ലഭിച്ച ധീരതയ്ക്കുള്ള ജീവൻ രക്ഷ പതക്കം റാന്നി അത്യന്തം സന്തോഷത്തോടെയാണ് ഏറ്റു വാങ്ങിയത്.