അമ്മയുടെ സുഹൃത്തിന്‍റെ മർദനത്തിനിരയായ ഏഴ് വയസ്കാരന്‍റെ അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് സൂചന. മർദന വിവരം മറച്ചു വച്ചതിനാണ് നടപടി. മർദനത്തിന് കൂട്ടുനിന്നതിനും കുട്ടിയുടെ അമ്മയെ പ്രതി ചേർക്കും. ഇവരുടെ ഇളയക്കുട്ടിയുടെ സംരക്ഷണ കാര്യത്തിലും ആശങ്ക തുടരുകയാണ്. അമ്മയുടെ കൈയിൽ കുഞ്ഞിനെ ഏൽപ്പിക്കരുതെന്ന് ശിശു സംരക്ഷണ സമിതി അറിയിച്ചു.ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് നിരന്തരം മർദിച്ചിരുന്നതായാണ് ഇളയസഹോദരൻ നൽകിയിരിക്കുന്ന മൊഴി. മൂന്നര വയസുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവുകൾ കരിഞ്ഞതിന്‍റെ പാടുകളുണ്ട്. കുട്ടികൾ ഇത്രയേറെ മർദനമേറ്റിട്ടും പൊലീസിനെയോ ചൈൽഡ്‍ ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് അമ്മയ്ക്ക് എതിരെ കേസെടുക്കാനുള്ള സാധ്യത തെളിയുന്നത്. മർദനം നടന്ന ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് അമ്മയും സുഹൃത്ത് അരുണും വീട്ടിലെത്തുന്നത്.
കുട്ടികളെ തനിച്ചാക്കി രാത്രി തൊടുപുഴയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കടുത്ത മദ്യലഹരിയിൽ തിരിച്ചെത്തിയ അരുണും സുഹൃത്തും രാത്രി എവിടെയായിരുന്നു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രൂരമർദനം പുറത്തറിയിക്കാത്തതിനൊപ്പം കുട്ടികളെ ഉത്തരവാദിത്തമില്ലാതെ തനിച്ചാക്കി പോകുന്ന ശീലമുള്ള അമ്മയെ ഇളയകുട്ടിയുടെ സംരക്ഷണം ഏൽപ്പിക്കുന്നതിലെ ആശങ്കയും ശിശുസംരക്ഷണ സമിതി പ്രവർത്തകർ അധികൃതരോട് പങ്കുവച്ചു.
അതേസമയം കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും അതീവഗുരുതരമായി തുടരുകയാണ്. വെന്‍റിലേറ്റർ സഹായത്തിൽ ജീവൻ നിലനിർത്തുന്ന കുട്ടിയ്ക്ക് ഇന്ന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകും. മസ്തിഷ്ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഇന്നലെ മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.