പൊതുമേഖലാ വിമാന കമ്പിനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു കനത്ത തിരിച്ചടി. ഓഹരി വാങ്ങുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോൾ ആരും തന്നെ രംഗത്തെത്തിയില്ല. നേരത്തെ ഓഹരി വില്‍പ്പനയ്‌ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി മേയ് 14ല്‍ നിന്ന് മെയ് 31 ലേക്ക് നീട്ടിയിരുന്നു. വ്യോമയാന മന്ത്രാലയമാണ് ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട താല്‍പര്യപത്രം ക്ഷണിച്ചത്. അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികൾക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുവെന്നും മാനദണ്ഡങ്ങളില്‍ പറയുന്നു. കമ്പനികളുടെ മാനേജ്‌മെന്റിനോ ജീവനക്കാര്‍ക്കോ, അല്ലെങ്കില്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചോ ലേലത്തില്‍ പങ്കെടുക്കാമെന്നും അതില്‍ പറഞ്ഞിരുന്നു. എയര്‍ ഇന്ത്യയെ കൂടാതെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഓഹരികളും വില്‍ക്കുമെന്ന് ശുപാര്‍ശയില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ 100 ശതമാനവും എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസിന്റെ 50 ശതമാനവുമാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. 48,887 കോടി രൂപ കടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്നതിന് കഴിഞ്ഞ വര്‍ഷം ജൂണില്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
എയര്‍ ഇന്ത്യ ഓഹരി ആർക്കും വേണ്ട; കേന്ദ്ര സര്‍ക്കാറിന് നാണക്കേട്
RELATED ARTICLES