സിബിഐ ജഡ്ജിയായിരുന്ന ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും കാരവൻ. ലോ യയുടെ പോസ്റ്റുമോർട്ടത്തിൽ ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടർ ബാഹ്യ ഇടപെടൽ നടത്തിയതായാണ് വെളിപ്പെടുത്തൽ. മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുംഗ്തിവാറിന്റെ സഹോദരീ ഭർത്താവും മഹാരാഷ്ട്ര മെഡിക്കൽ കൗൺസിൽ അംഗവുമായ ഡോ. മകരന്ദ് വ്യവഹാരെയാണ് പോസ്റ്റ്മോർട്ടത്തിൽ ഇടപെടൽ നടത്തിയതെന്നു കാരവൻ അന്വേഷണ റിപ്പോർട്ട് പറയുന്നു. ഫഡ്നാവിസ് മന്ത്രിസഭയിലെ രണ്ടാമനാണ് ധനമന്ത്രി സുധീർ മുംഗ്തിവാർ. ഇതോടെ ബിജെപി ദേശീയ അധ്യക്ഷൻ പ്രതിയായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയയുടെ മരണം കൂടുതൽ ദുരൂഹതയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ലോയയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും ഷർട്ടിന്റെ കോള റിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നും സഹോദരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം വിവാദമായത്.നാഗ്പുർ സർക്കാർ മെഡിക്കൽ കോളജിലാണ് ലോയയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ഇവിടുത്തെ ഫോറൻസിക് വിഭാഗം കേന്ദ്രീകരിച്ച് രണ്ടു മാസത്തെ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കാരവൻ പുറത്തുവിട്ടത്. ലോയയുടെ പോസ്റ്റ്മോർട്ടം നടത്തിയത് മന്ത്രിയുടെ ബന്ധുവായ വ്യവഹാരെയാണെന്നാണ് കാരവൻ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഔദ്യോഗിക രേഖകൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തിയത് നാഗ്പുർ മെഡിക്കൽ കോളജ് ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലെ അന്നത്തെ ലക്ചററായിരുന്ന ഡോ. എൻ.കെ. തുറാം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വ്യവഹാരെയാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് 2014 ഡിസംബർ ഒന്നിനു ഇതിനു സാക്ഷികളായ ജീവനക്കാരെ ഉദ്ധരിച്ചാണ് കാരവൻ സമർഥിക്കുന്നത്. ലോയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്നപ്പോൾ പതിവിനു വിപരീതമായി വ്യവഹാരെ നേരത്തേതന്നെ പോസ്റ്റ്മോർട്ടം മുറിയിൽ എത്തുകയായിരുന്നു. കൃത്യസമയത്തുപോലും സ്ഥിരമായി എത്താതിരിക്കുന്ന അദ്ദേഹത്തിന്റെ നടപടി പോസ്റ്റ്മോർട്ടം ചെയ്ത സംഘത്തിലുള്ളവർ ശ്രദ്ധിക്കുകയും ചെയ്തു. വ്യവഹാരെ ജൂനിയർ ഡോക്ടർമാർക്ക് നിർദേശം നൽകിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇതിനിടെ ലോയയുടെ മുറിവേറ്റ തലയുടെ പിൻവശം പരിശോധിച്ച ഡോക്ടർമാരോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ ഒരുതരത്തിലുമുള്ള മുറിവുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ലോയയുടെ തലയുടെ പിറകിൽ ഇടതുവശത്തായി മുറിവ് ഉണ്ടായിരുന്നതായി അന്ന് പോസ്റ്റ്മോർട്ടത്തിനു സാക്ഷിയായ ജീവനക്കാരൻ വെളിപ്പെടുത്തി. താൻ നിർദേശിക്കുന്നതു മാത്രം എഴുതിയാൽ മതിയെന്ന് വ്യവഹാരെ കർശന നിർദേശം നൽകിയിരുന്നതായും ജീവനക്കാർ പറയുന്നു. ഇന്നു നാഗ്പുർ ഇന്ദിരാ ഗാന്ധി സർക്കാർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം തലവനാണ് വ്യവഹാരെ. പല പോസ്റ്റ്മോർട്ടം രേഖകളിലും പേരു ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന വ്യവഹാരെ പല കേസുകളിലും തനിക്കുനേരെയുള്ള മാധ്യമശ്രദ്ധയിൽനിന്നും ഒഴിവാകാറുണ്ട്.
ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
RELATED ARTICLES