ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവം ധീരമായ നടപടിയാണ് എന്ന് മന്ത്രി ജി സുധാകരൻ. യുവതിക്ക് എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. ആ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണ്. സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി ഈ സര്‍ക്കാര്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രികള്‍ക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ എന്നും ഒപ്പം ഉണ്ടാകും. ഈ വിഷയങ്ങളില്‍ സ്ത്രികള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വരണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ഈ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നയാളാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഈ വിഷയം മുന്‍നിര്‍ത്തി 3 വര്‍ഷം മുമ്പ് താൻ എഴുതിയ ‘നീച ലിംഗങ്ങള്‍ മുറിയ്ക്കുന്ന പെണ്ണുങ്ങള്‍’ എന്ന കവിത കലാകൌമുദി പ്രസിദ്ധീകരിച്ചിരുന്നു. അത് പിന്നീട് ഹരിതം ബുക്സ് പുറത്തിറക്കിയ കാളിയും കല്‍ക്കിയും എന്ന കവിതാ പുസ്തകത്തിലും ഉള്‍പ്പെടുത്തി. എന്നാല്‍ ഈ കവിത പുറത്തിറങ്ങിയപ്പോള്‍ തനിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇത് കവിതയാണോയെന്ന് പരിഹാസവുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഇത് കവിത മാത്രമല്ല ജീവിതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.