മോഷണം നടത്തിയെന്നാരോപിച്ച് പെണ്‍കുട്ടിയെ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു നഗ്നയാക്കുകയും മര്‍ദിക്കുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ ഒരു ആദിവാസി പെൺകുട്ടിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പെണ്‍കുട്ടി ഹോസ്റ്റല്‍ സഹവാസികളില്‍ ഒരാളുടെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. ഓഗസ്റ്റ് നാലിന് ശാന്തല്‍ പര്‍ഗാന വനിതാ കോളജില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും പോലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതോടെ മകള്‍ക്കൊപ്പം ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. മര്‍ദ്ദിച്ച ശേഷം ഹോസ്റ്റലിനുള്ളില്‍ വിദ്യാര്‍ഥിനികള്‍ യോഗം വിളിച്ചുകൂട്ടുകയും 18,600 പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. മോഷ്ടിച്ചെന്ന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. തന്റെ കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ സെക്കന്‍ഡ് ഹാന്ഡ് മൊബൈല്‍ ഫോണ്‍ കണ്ട് തെറ്റിദ്ധരിച്ചാണ് അവര്‍ തന്നോട് ഇങ്ങനെ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ദുംക എസ്പി മയൂര്‍ പട്ടേല്‍ പറഞ്ഞു. കേസന്വേഷണം മുന്നോട്ടു പോകുകയാണ്. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.