ക്ഷേത്രത്തിൽ മാറ് മറയ്ക്കാത്ത പെൺകുട്ടികൾ ; സംഭവം വിവാദമായതോടെ കലക്ടർ ഇടപെട്ടു. തമിഴ്നാട്ടിൽ മധുരയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. സംഭവം വിവാദമായതോടെ പെൺകുട്ടികൾ മാറ് മറയുന്ന വസ്ത്രം ധരിച്ചതായി ഉറപ്പുവരുത്താൻ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദേവതകളെ പോലെ അലങ്കരിച്ച ഏഴ് പെൺകുട്ടികളുടെ ഫോട്ടോ പുറത്തുവന്നതിനെ തുടർന്നാണ് ഇത് വിവാദമായത്. ആഭരണങ്ങൾ മാത്രം ധരിച്ച രീതിയിലാണ് പെൺകുട്ടികൾ. ക്ഷേത്രത്തിലെ വാർഷിക ആചാരത്തിൻറെ ഭാഗമായി ഒരു പുരുഷപൂജാരിയുടെ സംരക്ഷണത്തിൽ 15 ദിവസം ഇവർ ചെലവഴിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാത്രമേ ക്ഷേത്രത്തിലേക്ക് അയക്കുകയുള്ളു.
ഒരു പുരാതന ആചാരമാണിതെന്നും മാതാപിതാക്കൾ സ്വന്തം പെൺകുട്ടികളെ സ്വമേധയാ അയക്കുകയാണ് പതിവെന്ന് മധുര കലക്ടർ കെ. വീര രാഘവ റാവു പറഞ്ഞു. പെൺകുട്ടികൾ ഉപദ്രവിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി കലക്ടർ അറിയിച്ചു. പെൺകുട്ടികൾ വസ്ത്രം ധരിക്കണമെന്ന് ഞങ്ങൾ ഗ്രാമത്തിലുള്ളവരെ അറിയിച്ചു. അവർക്ക് അവരുടെ വസ്ത്രങ്ങൾക്ക് മേൽ ആഭരണങ്ങൾ ധരിക്കാം- കലക്ടർ വ്യക്തമാക്കി.
ക്ഷേത്രത്തിൽ കുട്ടികളെ ഇതുവരെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും കുട്ടികളെ ദേവതകളെപ്പോലായണ് കാണുന്നതെന്നും കലക്ടർ പറഞ്ഞു. 60 ൽ അധികം ഗ്രാമങ്ങളാണ് പെൺകുട്ടികളെ ദേവതകളാക്കുന്ന ചടങ്ങിൽ പങ്കെടുക്കുക. കോവൈ പോസ്റ്റ് എന്ന ഓൺലൈൻ പോർട്ടലിലാണ് ഈ പെൺകുട്ടികളുടെ വീഡിയോ വന്നത്.