പുതുക്കത്തിന്റെ വഴിയിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ലോകബാങ്ക് പദ്ധതിയിൽ പഞ്ചായത്തിനു ലഭിച്ച 30.80 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ ഓഫിസും കെട്ടിടവും പുനരുദ്ധരിക്കുന്നത്.
ഗ്രാമ വികസന ബോർഡിൽ നിന്നു വായ്പയെടുത്താണ് പതിറ്റാണ്ടുകൾക്കു മുൻപ് മൂന്നു നിലകളിൽ വ്യാപാര സമുച്ചയം പണിതത്. പഞ്ചായത്ത് ഓഫിസിന്റെ കെട്ടിടം ജീർണിച്ചപ്പോൾ ഓഫിസ് ഇവിടേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. കെട്ടിടം പണിത ശേഷം ഇത്രത്തോളം തുക ചെലവഴിച്ചു നവീകരണം നടത്തുന്നത് ഇതാദ്യമാണ്.
നിർമാണ പ്രവർത്തനങ്ങൾ മൂന്നായാണ് കരാർ നൽകിയത്. ഓഫിസിന്റെ നവീകരണത്തിന് 13.32 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.ഫ്രണ്ട് ഓഫിസിന്റെ നിർമാണം, ജീവനക്കാരുടെ ഇരിപ്പിടം ക്രമീകരിക്കൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേൽക്കൂരയിൽ ഒരു ഭാഗം അലുമിനിയം ഷീറ്റ് പാകുന്നതിനും പെയിന്റിങ്ങിനുമായി 13 ലക്ഷം രൂപയുടേതാണ് കരാർ. മേൽക്കൂരയിൽ മറ്റൊരു ഭാഗം അലുമിനിയം ഷീറ്റുകൾ പാകുന്നതിന് നാലര ലക്ഷം രൂപയ്ക്കും കരാർ നൽകിയിട്ടുണ്ട്. പണിയെല്ലാം അവസാനഘട്ടത്തിലാണ്. ബോബി ഏബ്രഹാം (പഞ്ചായത്ത് പ്രസിഡന്റ്) വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലെ കോൺക്രീറ്റ് തുടരെ അടർന്ന് കമ്പികൾ തെളിയുന്നതായിരുന്നു പ്രധാന പ്രശ്നം. ഇത്തരം ഭാഗങ്ങളെല്ലാം ബലപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് ഫണ്ട് ഈ മാസം ചെലവഴിക്കണം. എന്നാൽ, മാത്രമേ അടുത്ത ഗഡുവായി കൂടുതൽ തുക ലഭിക്കൂ.