നോട്ടു നിരോധനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയിൽ കൊല്ലം ജില്ലയിലെ ആറു സഹകരണ ബാങ്കുകൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം കുലശേഖരപുരം, ചാത്തന്നൂർ, പന്മന, കടയ്കൽ, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകൾക്കെതിരെയാണ് കേസ്. സഹകരണ ബാങ്ക് സെക്രട്ടറിമാരെ പ്രതികളാക്കിയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
നോട്ടു നിരോധനം പ്രഖ്യാപിച്ച ഘട്ടത്തിൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ പരിധികൾ ലംഘിച്ച് സഹകരണ ബാങ്കുകൾ കൂടുതൽ പണം നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളിപ്പിക്കാൻ സഹായിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പന്മന, ചത്തന്നൂർ ശാഖകളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബാങ്കുകളിൽ സിബിഐ പരിശോധനയും നടത്തിയിരുന്നു.