Friday, April 26, 2024
HomeNationalസിദ്ധാര്‍ഥയെന്ന വ്യവസായിയുടെ പതനത്തിന് കാരണമായതെന്ത് ? റിപ്പോര്‍ട്ടുകള്‍ പുറത്ത്

സിദ്ധാര്‍ഥയെന്ന വ്യവസായിയുടെ പതനത്തിന് കാരണമായതെന്ത് ? റിപ്പോര്‍ട്ടുകള്‍ പുറത്ത്

കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറുമായുള്ള ബന്ധം കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ഥക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് നേതാവായ എസ്.എം കൃഷ്ണയുമായി ഡി.കെ ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് കൃഷ്ണ ബി.ജെ.പിയില്‍ എത്തിയെങ്കിലും ശിവകുമാര്‍ അദ്ദേഹവുമായും മരുമകന്‍ വി.ജി സിദ്ധാര്‍ഥയുമായുള്ള ബന്ധം നില നിര്‍ത്തിയിരുന്നു. ശിവകുമാറുമായുള്ള ഈ അടുത്ത ബന്ധം വി.ജി സിദ്ധാര്‍ഥയെന്ന വ്യവസായിയുടെ പതനത്തിന് കാരണമായെന്നാണ് സൂചന.

ഡി.കെ ശിവകുമാറും വി.ജി സിദ്ധാര്‍ഥയും തമ്മില്‍ ബന്ധമുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 2017ല്‍ ഡി.കെ ശിവകുമാറിന്‍െറ വസതിയില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഇരുവരേയും തമ്മില്‍ ബന്ധപ്പിക്കുന്നതിനുള്ള തെളിവുകള്‍ ആദായ നികുതി വകുപ്പിന് ലഭിച്ചതെന്നാണ് സൂചന. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഡി.കെ ശിവകുമാര്‍ രഹസ്യമായി ബംഗളൂരുവില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പ് ഡി.കെയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ശിവകുമാറിന് സിദ്ധാര്‍ഥയുമായുള്ള ബന്ധം വ്യക്തമായതോടെ ആദായ നികുതി വകുപ്പ് കോഫി ഡേ ഉടമയേയും ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് സിദ്ധാര്‍ഥയുടെ വീട്ടിലും റെയ്ഡുകള്‍ നടത്തി. കോഫി ഡേ പ്രതിസന്ധിയിലായപ്പോള്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മിന്‍ഡ് ട്രിയിലെ ഓഹരികള്‍ വിറ്റ് പരിഹാരം കാണാനുള്ള സിദ്ധാര്‍ഥയുടെ ശ്രമങ്ങള്‍ക്കും തടയിട്ടത് ആദായ നികുതി വകുപ്പായിരുന്നു. മിന്‍ഡ് ട്രീയിലെ 74.9 ലക്ഷം ഓഹരികള്‍ കണ്ടുകെട്ടിയാണ് സിദ്ധാര്‍ഥയുടെ നീക്കത്തിന് വകുപ്പ് തടയിട്ടത്. ആദായ നികുതി വകുപ്പിന്‍െറ ഈ നടപടി കൂടി ആയതോടെ കോഫി ഡേയും സിദ്ധാര്‍ഥയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു.

കര്‍ണാടക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഉള്‍പ്പടെ പ്രവര്‍ത്തിച്ചത് ഡി.കെ ശിവകുമാറിന്‍െറ ബുദ്ധിയായിരുന്നു. ശിവകുമാറിനെ വീഴ്ത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. ശിവകുമാറിനായി ആദായ നികുതി വകുപ്പ് വിരിച്ച വലയില്‍ വി.ജി സിദ്ധാര്‍ഥ അറിയാതെ വന്ന വീഴുകയായിരുന്നുവെന്നാണ് ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തിലെ അണിയറ സംസാരം. ആദായ നികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് തന്‍െറ അവസാന കത്തില്‍ വി.ജി സിദ്ധാര്‍ഥ ഉന്നയിച്ചിരിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments