Thursday, March 28, 2024
HomeKeralaകേരളത്തിൽ 1825 മദ്യശാലകള്‍ക്കു പൂട്ടുവീഴുന്നു

കേരളത്തിൽ 1825 മദ്യശാലകള്‍ക്കു പൂട്ടുവീഴുന്നു

കേരളത്തിൽ  1825 മദ്യശാലകള്‍ക്കു പൂട്ടുവീഴുന്നു . സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൂട്ടേണ്ടി വരുന്നത് 1825 മദ്യശാലകള്‍. 557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബ്ബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലുള്ള 11 ബാറുകള്‍ എന്നിങ്ങനെയാണ് പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടത്. ബിവറേജസ് കോര്‍പ്പറേഷന്റെ 272 കേന്ദ്രങ്ങളില്‍ 180 എണ്ണം മാറ്റണം. 46 എണ്ണം മാറ്റിക്കഴിഞ്ഞു. 134 ഷോപ്പുകള്‍ നിലവിലുള്ള സ്ഥലത്ത് തുടരാനാകില്ല. ശനിയാഴ്ച മുതല്‍ 138 ഷോപ്പുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാനാകൂ. കണ്‍സ്യൂമര്‍ഫെഡിന് 23 ഷോപ്പുകള്‍ മാത്രമേ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളൂ. വിധി കണ്‍സ്യൂമര്‍ഫെഡിനെ സാരമായി ബാധിക്കില്ലെന്ന് എംഡി എം രാമനുണ്ണി പറഞ്ഞു. വിധി ബാധകമല്ലാത്ത 10 ഷോപ്പുകളും പുതിയ മാനദണ്ഡപ്രകാരം മാറ്റിയ 13 ഷോപ്പുകളും പ്രവര്‍ത്തിപ്പിക്കാം. മാറ്റേണ്ടിയിരുന്ന 29 ഷോപ്പുകളില്‍ 27 എണ്ണത്തിന് പുതിയ സ്ഥലത്തേയ്ക്ക് ലൈസന്‍സ് കിട്ടി. 16 എണ്ണം മാറ്റി. എഴെണ്ണം മാറ്റുന്നതിന് നടപടികള്‍ തുടരുന്നു. പ്രതിഷേധം കാരണം ആറു സ്ഥലങ്ങളില്‍ ഷോപ്പ് തുടങ്ങാനായിട്ടില്ല. കോടതി വിധി ബാധകമായ മദ്യവില്‍പ്പനശാലകള്‍ പൂട്ടാന്‍ എക്സൈസിന് നിര്‍ദ്ദേശം നല്കിയതായി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൂട്ടേണ്ട മദ്യശാലകള്‍ക്കു മുന്നില്‍ സുരക്ഷ ഏര്‍പ്പെടുത്തും. വിധിപകര്‍പ്പ് കിട്ടിയശേഷം മാത്രമേ നടപടിയുണ്ടാകുകയുള്ളൂ എന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടിവന്നാല്‍ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ 1700 ലൈസന്‍സികള്‍ക്കെതിരേ എക്സൈസിന് നടപടി എടുക്കേണ്ടിവരും. പ്രാഥമിക പരിശോധനയില്‍ കോടതി വിധി ബാധകമായ സ്ഥാപനങ്ങളാണ് അടയ്ക്കുക. ഇവിടെയുള്ള മദ്യശേഖരം തിട്ടപ്പെടുത്തി മുദ്രവെച്ച് സ്ട്രോങ് റൂമിലേക്ക് മാറ്റണം. ശനിയാഴ്ച ഒന്നാംതീയതി ആയതിനാല്‍ മദ്യശാലകള്‍ തുറക്കേണ്ടതില്ല. ഇതിനുള്ളില്‍ സര്‍ക്കാരില്‍നിന്ന് നിര്‍ദ്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments