മോദി പറഞ്ഞതനുസരിച്ചു മധ്യപ്രദേശിൽ സാമ്പത്തിക വർഷം ജനുവരി മുതൽ.രാജ്യത്തെ സാമ്പത്തിക വർഷം ആരംഭിയ്ക്കുന്നത് ഏപ്രിലിൽ നിന്ന് ജനുവരിയിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മദ്ധ്യപ്രദേശ് സർക്കാർ നടപ്പിലാക്കി. നിലവിൽ രാജ്യത്തെ സാമ്പത്തിക വർഷം ഏപ്രിലിൽ ആരംഭിച്ച് മാർച്ചിലാണ് അവസാനയ്ക്കുന്നത്. ഇത് ജനുവരിയിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന രീതിയിലേക്ക് മാറ്റാൻ വേണ്ട ചർച്ചകൾ നടത്തണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നിലവിലെ സമ്പ്രദായം മാറ്റാൻ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായ മദ്ധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 23ന് നടന്ന നീതി ആയോഗ് യോഗത്തിലാണ് സാമ്പത്തിക വർഷത്തിന്റെ പുനക്രമീകരണം സംബന്ധിച്ച ആശയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ചത്. രാജ്യത്തെ സാമ്പത്തിക നില ഉയർത്താൻ ഇത്തരം നീക്കങ്ങൾ സഹായിക്കുമെന്നും സംസ്ഥാനങ്ങൾ ഇതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് യോഗമാണ് സാമ്പത്തിക വർഷം ജനുവരിയിൽ തുടങ്ങാൻ തീരുമാനിച്ചത്. ഈ വർഷം ഡിസംബറിൽ വാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നും സർക്കാർ വക്താവ് നരോതാം മിശ്ര പറഞ്ഞു.
സാമ്പത്തിക വർഷം മാറാനുള്ള തീരുമാനത്തോടെ 150 വർഷങ്ങൾ നീണ്ട സമ്പ്രദായത്തിനാണ് അന്ത്യമാകുന്നത് . 1867ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുമ്പോഴാണ് ഏപ്രിലിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം നടപ്പാക്കുന്നത്. ബ്രിട്ടീഷ് സാമ്പത്തിക വർഷത്തോട് യോജിക്കുന്നതിനാണ് ഇങ്ങനെ മാറിയത്. ഇതിന് മുമ്പ് മേയിൽ തുടങ്ങി ഏപ്രിലിൽ അവസാനിക്കുന്ന രീതിയായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്.