രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ്. പരാമര്‍ശത്തിനെതിരെ രാംദേവും ചില സന്ന്യാസിമാരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഹിന്ദു സമൂഹത്തോട് സീതാറാം യെച്ചൂരി ക്ഷമ ചോദിക്കണം. മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല യെച്ചൂരി അപമാനിച്ചത്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള വേദകാല സംസ്കാരത്തെയും ഇന്ത്യന്‍ പാരമ്ബര്യത്തെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും രാം ദേവ് പറഞ്ഞു. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗിന്റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിരവധി രാജാക്കന്‍മാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന് രാമായണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍.എസ്.എസ് പ്രചാരകര്‍പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത് എന്നാണ് യെച്ചൂരി ചോദിച്ചത്. ഇതിനെതിരെ ബി.ജെ.പിയും ശിവസേനയും രംഗത്തെത്തിയിരുന്നു.
രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന് പരാമർശിച്ച യെച്ചൂരിക്കെതിരെ പരാതി
RELATED ARTICLES