ആര്‍എസ്എസിന്റെ ആയുധ പരിശീലനം: സഭയില്‍ പ്രതിപക്ഷ ബഹളം

rss

ക്ഷേത്രപരിസരങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടോയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ചു തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കാര്യങ്ങള്‍ വ്യക്തമാണെന്നും ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂവെന്നുമായിരുന്നു ബല്‍റാമിന്റെ പരിഹാസം. ആര്‍എസ്എസിന്റെ ആയുധപരിശീലനങ്ങള്‍ക്കെതിരേ ഒരു നടപടിപോലും സ്വീകരിക്കാനോ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാനോ കേരളത്തിലെ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ക്ഷേത്ര പരിസരങ്ങളില്‍ ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ ശാഖകളില്‍ ചിലയിടത്ത് ആയുധപരിശീലനം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ, ഇതില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ, തുടങ്ങിയ ചോദ്യങ്ങളാണ് ബല്‍റാം ചോദിച്ചത്. ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  ആയുധപരിശീലനങ്ങളെക്കുറിച്ച് ഇനിയും ശ്രദ്ധയില്‍പ്പെടാത്ത മുഖ്യമന്ത്രി സ്വന്തം പ്രൈവറ്റ് സെക്രട്ടറിയായ എം വി ജയരാജനോട് ചോദിച്ചാല്‍ മതി. ആര്‍എസ്എസിന്റെ ആയുധപരിശീലന ക്യാംപുകളെക്കുറിച്ച് കൈരളി പീപ്പിള്‍ ചാനല്‍ 2016 ഡിസംബര്‍ 28ന് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ട ഇന്‍െവസ്റ്റിഗേറ്റീവ് റിപോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബിജെപി നേതാവ് വി വി രാജേഷിന്റെ വെല്ലുവിളിക്ക് മുന്നില്‍ പ്ലിങിയിരുന്നത് ഇതേ ജയരാജന്‍ തന്നെയായിരുന്നു എന്ന് കേരളം മറന്നിട്ടില്ലെന്നും  ബല്‍റാം പറയുന്നു.പോലിസുമായി ബന്ധപ്പെട്ട മുന്നൂറിലേറെ നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രി ഇടക്കെങ്കിലും നല്‍കുന്ന മറുപടികളുടെ അവസ്ഥയും ഇതാണ് എന്നും മനസ്സിലാക്കാവുന്നതാണ് എന്ന് പറഞ്ഞാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.