കടുത്ത രാഷ്ട്രീയ ശത്രുക്കളായ മോദിയും നിതീഷ് കുമാറും പരസ്‌പരം പുകഴ്ത്തി ഒരു വേദിയിയിൽ …

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പോടെ കടുത്ത രാഷ്ട്രീയ ശത്രുക്കളായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയുമായ ഐക്യജനതാദളിന്റെ നേതാവുമായ നിതീഷ് കുമാറും പരസ്‌പരം പ്രശംസ ചൊരിഞ്ഞ് ഒരു വേദി പങ്കിട്ടു. ഗംഗയ്‌ക്കു കുറുകെയുള്ള ദിഗ-സോന്‍പൂര്‍ റയില്‍വേ പാലത്തിന്റെ ഉദ്‌ഘാടന വേദിയാണ്‌ ഇരുവരുടെയും സൗഹൃദത്തിനു സാക്ഷ്യം വഹിച്ചത് . പട്‌ന ഹൈക്കോടതിയുടെ ശതാബ്ദി ആഘോഷ സമ്മേളനത്തിലും ഇരുവരും പങ്കെടുത്തു. ഹാജിപ്പൂരിലെ ഉദ്‌ഘാടനവേദിയില്‍ ഇരുവരും തൊട്ടടുത്തിരുന്നു സൗഹൃദം പങ്കിടുകയും തമാശകള്‍ പറഞ്ഞു ചിരിക്കുകയും ചെയ്‌തതു സദസ്‌ കൗതുകത്തോടെയാണ്‌ നോക്കിക്കണ്ടത്‌. റയില്‍വേ പാലം നിതീഷ്‌ റെയില്‍ മന്ത്രിയായിരുന്നപ്പോള്‍ തുടക്കമിട്ടതാണെന്നു മോദി അനുസ്‌മരിച്ചു. മോദി ചടങ്ങിനു വന്നതിന്‌ നിതീഷ്‌ നന്ദിയും പറഞ്ഞു. പ്രസംഗത്തില്‍ പരസ്‌പരം പുകഴ്‌ത്തുന്ന കാര്യത്തില്‍ ഇരുവരും ഒട്ടും പിശുക്കു കാണിച്ചില്ല. പത്താമത് സിക്ക് ഗുരുവായ ഗോവിന്ദ് സിംഗിന്റെ മുന്നൂറ്റി അൻപതാം പ്രകാശ് പർവ പരിപാടിയിൽ സംസാരിക്കുന്പോഴായിരുന്നു മോദിയും നിതീഷും പരസ്‌പരം പ്രശംസിച്ചത്. ബിഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്താന്‍ നിതീഷ് കുമാർ കാണിച്ച ഇച്ഛാശക്തി അനുകരണീയമാണെന്ന് മോദി പറഞ്ഞു.