ഒറ്റനോട്ടത്തില്‍ ദയനീയത തോന്നുന്ന അവസ്ഥയാണ് ഭിക്ഷാടകരുടെ കൈമുതല്‍. കൂടുതല്‍ സഹതാപം പിടിച്ചുപറ്റുന്നവര്‍ക്ക് കൂടുതല്‍ സമ്പാദിക്കാമെന്ന സ്ഥിതി. ചിലര്‍ പണം നല്‍കും, മറ്റു ചിലര്‍ ഭക്ഷണമായി വാങ്ങി നല്‍കും. വേറൊരു കൂട്ടര്‍ ഭിക്ഷാടകര്‍ക്ക് മുഖം കൊടുക്കാറില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭിക്ഷാടകര്‍ക്ക് പണം നല്‍കാത്ത ഒരാളുമുണ്ടാകില്ല. എന്നാല്‍ ഒരിക്കലെങ്കിലും ഭിക്ഷാടകരുടെ വരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഭിക്ഷാടനം ഉപജീവനമാക്കിയവര്‍ മാത്രമല്ല, ഇതൊരു ബിസിനസ് ആക്കിയ മാഫിയകളുടെ വരെ പ്രവര്‍ത്തനങ്ങള്‍ നിരവധി സിനിമകളിലും ഡോക്യുമെന്ററികളിലുമായി നമുക്ക് മുന്നിലെത്തിയിട്ടുണ്ട്.
പറഞ്ഞുവരുന്നത്, ജാര്‍ഖണ്ഡിലെ ഒരു സമ്പന്നനായ ഭിക്ഷക്കാരനെ കുറിച്ചാണ്. 40 വയസുകാരനായ ഛോട്ടു ബാരിക്. റെയില്‍വെ സ്റ്റേഷനാണ് ഇയാളുടെ പ്രധാന ഭിക്ഷാടന കേന്ദ്രം. പ്രതിമാസം 30,000 രൂപയില്‍ കൂടുതലാണ് ഛോട്ടു ഭിക്ഷാടനത്തിലൂടെ മാത്രം സമ്പാദിക്കുന്നത്. അതായത്, ബിരുദവും ബിരുദാനന്തര ബിരുദവും എന്‍ജിനീയറിങും വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ മിക്കവര്‍ക്കും ആദ്യ ജോലിക്ക് പ്രവേശിക്കുമ്പോള്‍ തുടക്കത്തിലെ വര്‍ഷങ്ങളില്‍ ലഭിക്കുന്നത് ഇതിലും കുറവ് ശമ്പളമായിരിക്കും. ചക്രധാര്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് സുപരിചിതനാണ് ഛോട്ടു. ഭിക്ഷാടനം മാത്രമല്ല ഛോട്ടുവിന്റെ വരുമാന മാര്‍ഗം. സിംദേഗ ജില്ലയിലെ ബന്ദി ഗ്രാമത്തില്‍ അത്യാവശ്യം വലിയൊരു പാത്രക്കട അടക്കം പലതരം ബിസിനസുകളാണ് ഛോട്ടുവിനുള്ളത്. ഒന്നും രണ്ടുമല്ല, മൂന്നു ഭാര്യമാരും ഛോട്ടുവിനുണ്ട്. ഇതിലൊരു ഭാര്യയ്ക്കാണ് പാത്രക്കടയുടെ നടത്തിപ്പ് ചുമതല. കൂടാതെ ട്രെയിനില്‍ യാത്രക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ വില്‍ക്കുന്നതും ഛോട്ടുവിന്റെ ഒരു ബിസിനസാണ്. ഏതായാലും ഭിക്ഷാടനവും ബിസിനസുമൊക്കെയായി പ്രതിമാസം നാല് ലക്ഷം രൂപയാണ് ഛോട്ടുവിന്റെ അക്കൌണ്ടിലെത്തുന്നത്. എല്ലാ മാസവും കൃത്യമായി ഇത് വീതംവച്ച് ഭാര്യമാര്‍ക്ക് നല്‍കാന്‍ ഛോട്ടു മറക്കാറുമില്ല.