സുപ്രീംകോടതി വിധി നടപ്പാക്കാതെ താമസിച്ചതിന്റെ പേരിൽ ചുമത്തപ്പെട്ട പിഴ പൊതു ഖജനാവിലെ പണമെടുത്ത് അടക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ് എം.എൽ.എ. പിഴ അടയ്ക്കുവാനുള്ള പണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശമ്പളത്തിൽ നിന്ന് പിടിക്കണമെന്നും പി സി ജോർജ് പറഞ്ഞു. ഇതിനായി വേണ്ടിവന്നാൽ കോടതിയെ സമീപിക്കും.
മൂന്നാറിൽ എസ്. രാജേന്ദ്രൻ എം.എൽ.എയും മന്ത്രി മണിയുടെ സഹോദരൻ ലംബോദരനുമെല്ലാം ഭൂമി കൈയേറിയിട്ടുണ്ട്. നിയമ രംഗത്തെ ചില പ്രഗൽഭരും അന്യായമായി ഭൂമി ഒപ്പിച്ചിട്ടുണ്ട്. ടാറ്റയാണ് മുഖ്യ കൈയേറ്റക്കാർ. ഇൗ ഭൂമിയെല്ലാം പിടിച്ചെടുത്ത് സംസ്ഥാനത്തെ ഭൂരഹിതരായ ആളുകൾക്ക് രണ്ടേക്കർ വീതം പതിച്ചു നൽകണം. പട്ടിക ജാതി^വർഗ ക്ഷേമത്തിനായി വകയിരുത്തിയ കോടികൾ രാഷ്ട്രീയക്കാർ കൈയടക്കിയതു മൂലം ദലിത് കുടുംബങ്ങൾ ലക്ഷം വീട് കോളനികളിലും തോട്ട് പുറമ്പോക്കുകളിലുമായി ദുരിത ജീവിതം നയിക്കുകയാണ്.
യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നിവക്ക് ബദലായി നാലാം മുന്നണിക്ക് രൂപം നൽകാൻ തന്റെ നേതൃത്വത്തിലെ കേരള ജനപക്ഷ പ്രസ്ഥാനം തയ്യാറെടുക്കുകയാണെന്നും സംഘടന ഒാരോ നാട്ടിലെയും അഴിമതിക്കാരെ ചെരുപ്പുമാലയണിയിക്കുമെന്നും ജോർജ് പറഞ്ഞു. പ്രവാസി ജനപക്ഷം ഭാരവാഹികളായ സജിൻ കളപ്പുര, ബെറ്റ്സൺ, സണ്ണി മുളമൂട്ടിൽ, മനാഫ് ചാവക്കാട് എന്നിവരും സംബന്ധിച്ചു.