പശുക്കളെ കൊല്ലുന്നതും നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കാതെ കൊണ്ടു പോകുന്നതും ദേശീയ സുരക്ഷ നിയമം, ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള കുറ്റമാക്കി. ഉത്തർപ്രദേശിലാണ് ഇങ്ങനെയൊരു നിയമം. അഖിലേഷ് യാദവ് സർക്കാറിന്റെ കാലത്താണ് ഇൗ നിയമം പാസാക്കിയതെങ്കിലും നടപ്പാക്കിയിരുന്നില്ല. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. കറവയുള്ള എല്ലാ മൃഗങ്ങളെയും നിയമവ്യവസ്ഥകൾ പാലിച്ചുമാത്രമേ കൊണ്ടു പോകാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ ദേശീയ സുരക്ഷ നിയമവും ഗുണ്ട ആക്ടും പ്രകാരം നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഡി.ജി.പി സുൽഖൻ സിങ് ജില്ല പൊലീസ് മേധാവികൾക്ക് സർക്കുലർ അയച്ചു.
പശുക്കളെ കൊല്ലുന്നവർക്കും കറവയുള്ള മൃഗങ്ങളെ നിയമവ്യവസ്ഥകൾ പാലിക്കാതെ കൊണ്ടുപോകുന്നവർക്കുമെതിരെയാണ് നടപടിയുണ്ടാവുകയെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. എൻ.എസ്.എ പ്രകാരം പിടിയിലാകുന്ന വ്യക്തിയെ നീണ്ടകാലം ജയിലിലിടാം. ഇതിനു കാരണം വ്യക്തമാക്കേണ്ടതുമില്ല.
ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലാകുന്നവരെ പൊലീസ് രേഖയിലെ ഗുണ്ടകളുടെ പട്ടികയിൽപെടുത്തും. ഒരിക്കൽ കേസിൽ പ്രതിയായാൽ പിന്നീട് അവർക്കെതിരെ പുതിയ കേസില്ലെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം. മാത്രമല്ല, അതത് പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ഒപ്പിടുകയും വേണം. സാധാരണഗതിയിൽ 14 ദിവസമാണ് റിമാൻഡ് കാലാവധിയെങ്കിൽ, ഗുണ്ട ആക്ട് പ്രകാരം 60 ദിവസം വരെ റിമാൻഡ് ചെയ്യാൻ പൊലീസിന് ആവശ്യപ്പെടാവുന്നതാണ്. പശുസംരക്ഷണത്തിന്റെ പേരിൽ ചില സംഘങ്ങൾ നിയമം കൈയിലെടുക്കുന്നത് തടയണമെന്നും ഡി.ജി.പി നിർദേശിച്ചു.