കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി.ജെ.പിയും. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു സർക്കാർ രൂപീകരണത്തെപ്പറ്റി സൂചന നൽകിയത്.
സ്ഥാനം രാജിവച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയാണ് എം.എല്‍.എമാര്‍ ചെയ്യുന്നത്. മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമർപ്പിച്ചത്. ഇവരെ അനുനയിപ്പിക്കാനായി മന്ത്രി ഡി.കെ.ശിവകുമാര്‍ വിധാന്‍സൗധയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയുന്നത്. സ്പീക്കര്‍ ഓഫിസില്‍ ഇല്ലായിരുന്നു. എംഎൽഎമാരുടെ രാജിക്കത്ത് കിട്ടിയതായി പിന്നീട് സ്പീക്കർ സ്ഥിരീകരിച്ചു.
എംഎൽഎമാർ ശനിയാഴ്ച സ്പീക്കർക്ക് രാജി നൽകിയതിനു പിന്നാലെയാണു ബിജെപി മറുനീക്കം ശക്തമാക്കിയത്. കൂട്ടരാജി അവരുടെ മണ്ഡലത്തിനോ സംസ്ഥാനത്തിനോ ഗുണകരമല്ല. ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ട്. അവസരം കിട്ടിയാല്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും ഗൗഡ പറഞ്ഞു.
105 എംഎൽഎമാരുള്ള ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പുതിയ സർക്കാരുണ്ടായാൽ ബി.എസ്.യെഡിയൂരപ്പയാകും മുഖ്യമന്ത്രി’– സദാനന്ദ ഗൗഡ മാധ്യമങ്ങളോടു പറഞ്ഞു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്പീക്കറുടെ ഓഫിസിലെത്തിയ എംഎൽഎമാരിൽ ചിലരുടെ രാജിക്കത്ത് ഡി.കെ.ശിവകുമാർ കീറിക്കളഞ്ഞതു തെറ്റായ കാര്യമാണെന്നും യെഡിയൂരപ്പ പറഞ്ഞു.
നിയമസഭാംഗത്വം രാജിവയ്ക്കാനാണ് എത്തിയതെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു.
ബിടിഎം ലേഔട്ട് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് റെഡ്ഡി. തന്റെ മകൾ രാജിവയ്ക്കുന്നതിനെ കുറിച്ച് അറിയില്ല. ഹൈക്കമാൻഡിനെയോ പാർട്ടിയിലെ ആരെയെങ്കിലുമോ താൻ കുറ്റപ്പെടുത്തുന്നില്ല. ചില കാര്യങ്ങളിൽ അവഗണിക്കപ്പെട്ടതുപോലെ തോന്നുന്നു. അതിനാലാണ് രാജി– റെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമി യുഎസ് സന്ദര്‍ശനത്തിലിരിക്കെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം.
224 അംഗ നിയമസഭയിൽ 119 അംഗങ്ങളാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനുള്ളത്. ഇതിൽ ആനന്ദ് സിങ്ങും രമേഷ് ജാർക്കിഹോളിയും നേരത്തെ രാജി സമർപ്പിച്ചിരുന്നു. ജാർക്കിഹോളിയുടേത് ഫാക്സ് സന്ദേശമായതിനാൽ നേരിട്ടെത്തി രാജി സ്വീകരിക്കണമെന്ന് സ്പീക്കർ നിർദേശിച്ചിരുന്നു. അതിനാൽ അദ്ദേഹവും ഇന്നത്തെ സംഘത്തിനൊപ്പം എത്തിയിരുന്നു.