അഭിനേത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ദിലീപിനു അനുകൂലമായി നിര്‍മാതാവ് സുരേഷ് കുമാർ സംസാരിക്കുന്നു. കൊടും കുറ്റവാളിയായ സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) വാക്കു വിശ്വസിച്ചാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റവാളിയായ വ്യക്തി പറയുന്നതുകേട്ട് ഒരാളെ അറസ്റ്റ് ചെയ്യാമോയെന്നും സുരേഷ്‌കുമാര്‍ ചോദിക്കുന്നു. കൃത്യമായ അന്വേഷണം നടത്തി വേണം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്‍സര്‍ സുനി പറയുന്നത് അതേപടി വിശ്വസിച്ച് ദിലീപിനെ പിടിച്ച് ജയിലില്‍ ഇടുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. തെളിവിനായി പോലീസ് ഇപ്പോള്‍ അലഞ്ഞു നടക്കുകയല്ലേ? അയാളുടെ വാക്കു കേട്ടല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തത്? ഈ സംഭവത്തില്‍ ദിലീപ് തെറ്റുകാരനല്ലെന്നു തനിക്കു പൂര്‍ണവിശ്വാസമുണ്ടെന്നും സുരേഷ്‌കുമാര്‍ അറിയിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലില്‍ കിടക്കുന്നത്. ഞാന്‍ 100 ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നത്. അയാള്‍ക്കിത് ചെയ്യാന്‍ കഴിയില്ല. ചെയ്യുകയുമില്ല. ഞാന്‍ നിര്‍മിച്ച ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത്. അന്ന് 1000 രൂപയായിരുന്നു പ്രതിഫലം. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ദിലീപ് പിന്നീടാണ് അഭിനേതാവായതും ഈ നിലയിലെത്തിയതും. അന്നുമുതല്‍ ഇന്നോളം എന്തു വിശേഷപ്പെട്ട കാര്യമുണ്ടെങ്കിലും തന്നോട് പങ്കുവയ്ക്കുന്നയാളാണ് അദ്ദേഹം. ഞാനുമായി അത്രയ്ക്ക് അടുപ്പമുണ്ട്. ദിലീപ് തനിക്ക് അനിയനെ പോലെയാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
കേസില്‍ മുഖ്യപ്രതിയായ സുനി 2011ലും ഇതേ കുറ്റം ചെയ്തിട്ടുണ്ട്. അതിനു മുന്‍പോ ശേഷമോ സമാനമായ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ആര്‍ക്കും അറിയുകയുമില്ല. 2011ല്‍ തന്റെ കുടുംബത്തിലുള്ള വ്യക്തിയോടുതന്നെ അയാള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാനും ഉപദ്രവിക്കാനുമുള്ള മനസ്സുള്ളവനാണ് ഇയാളെന്ന് ഇതില്‍നിന്ന് വ്യക്തമല്ലേ എന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. അന്ന് പ്രത്യേകിച്ച് ക്വട്ടേഷനൊന്നും കൂടാതെ സ്വയം ചെയ്തതാണ് ഇതെന്നാണ് മനസിലാക്കുന്നത്. യഥാര്‍ഥത്തില്‍ കൊടുംകുറ്റവാളിയാണ് ഇയാള്‍. 2014ല്‍ പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് വരെ ഇറക്കിയിരുന്നു. അന്ന് പോലീസിന്റെ മൂക്കിന്‍ തുമ്പത്തായിരുന്നു സുനിയുടെ സൈ്വര്യവിഹാരമെന്നും സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. താനും ജോണി സാഗരികയും എന്റെ അസോസിയേഷനിലെ ആള്‍ക്കാരും ചേര്‍ന്നാണ് ഇതേ സുനിക്കെതിരെ പരാതി നല്‍കിയത്. ആ പരാതി പോലും ഇന്നു കാണാനില്ല. പോലീസ് അന്ന് കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് അവന്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? പോലീസിന്റെ വീഴ്ചയല്ലേ ഇതൊക്കെ. സ്വയം ചെയ്ത കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ആരുടെയൊക്കെയോ തലയില്‍ കെട്ടിവയ്ക്കാനാണ് സുനിയുടെ ശ്രമമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.