സംസ്ഥാനത്ത് അതിതീവ്മായ മഴയാണുള്ളതെന്ന് മുഖ്യമന്ത്രി. വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
കാലവര്‍ഷക്കെടുതി തീവ്രമാണെങ്കിലും കഴിഞ്ഞവര്‍ഷം സംഭവിച്ചതുപോലെയുള്ള പ്രളയസാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവലോകനയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.കഴിഞ്ഞവര്‍ഷത്തെ പ്രളയദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്ക, ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടയുള്ള തീരദേശമേഖലയില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്ബുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര്‍ ഈ ക്യാമ്ബുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്ബിലുണ്ട്. കോട്ടയത്ത് 114, ഇടുക്കി 799, എറണാകുളത്ത് 1575, തൃശൂര്‍ 536, പാലക്കാട് 1200, മലപ്പുറം 4106, കോഴിക്കോട് 1653, കണ്ണൂര്‍ 1483 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരുടെ എണ്ണം.
ഇതുവരെ 21 പേരാണ് മരിച്ചത്. ഇന്ന് മാത്രം 12 പേരാണ് മരണപ്പെട്ടത്. കനത്ത മഴയില്‍ ഏഴ് ജില്ലകളില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 24 സ്ഥലങ്ങളിലായിട്ടാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി – കോട്ടപ്പുറം നടപ്പാലം വെള്ളപാച്ചിലില്‍ ഒലിച്ചു പോയി.400 മീറ്റര്‍ നീളമുള്ള പാലമാണ് ഒളിച്ചു പോയത്. പല ഡാമുകളുടേയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേസമയം മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ ഒന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്.
ദുരന്തപ്രതികരണ സേനയുടെ 13 ടീമുകള്‍ എത്തിക്കഴിഞ്ഞു. ഗതഗാത സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ മൂന്നു ടീം എത്തും. സൈന്യത്തിന്റെ മൂന്നു സംഘം എത്തി. പാലക്കാട് മദ്രാസ് രജിമെന്റില്‍ നിന്ന് മൂന്നു സംഘം എത്തും. ഭക്ഷണവിതരണത്തിനും സൈന്യത്തിന്റേ സേവനംതേടിയിട്ടുണ്ട് .
വെള്ളക്കെട്ട് ഉണ്ടോ എന്ന് ഓൺലൈനായി അറിയാനുള്ള ഒരു ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു.
https://www.microid.in/keralaflood/#8.44/10.173/76.207
ചുവപ്പ് നിറം കാണുന്ന ഭാഗത്തുകൂടിയുള്ള യാത്ര ഒഴിവാക്കുക