മഹാനഗരത്തെ കോരിത്തരിപ്പിച്ച് വിഖ്യാത പോപ് ഗായകൻ ജസ്റ്റിൻ ബീബർ പാടി. നവിമുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ അരലക്ഷത്തിലേറെ ആരാധകർ ആസ്വദിച്ചു. ആദ്യമായി ഇന്ത്യയിലെത്തിയ 23കാരനായ അദ്ദേഹത്തെ നേരിൽകാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആരാധകരെത്തിയത്. ‘പർപസ്’ എന്ന പുതിയ ആൽബത്തിന്റെ പ്രചാരണാർഥം നടത്തുന്ന ആഗോള യാത്രയുടെ ഭാഗമാണ് ഇന്ത്യ സന്ദർശനം. 5,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ചാർട്ടെഡ് വിമാനത്തിൽ മുംബൈയിൽ എത്തിയ ബീബറിന്റെ സഞ്ചാരവും താമസവും വൻ സുരക്ഷ വലയത്തിലായിരുന്നു. സൽമാൻ ഖാന്റെ സുരക്ഷഭടൻ ഷേറയും സംഘവും അടക്കം ആയിരത്തോളം സ്വകാര്യ സുരക്ഷഭടന്മാരും 500ഒാളം പൊലീസ് സംഘവുമാണ് സുരക്ഷ ഒരുക്കിയത്. സംഗീത വിരുന്ന് നടന്ന സ്റ്റേഡിയം ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷിച്ചു.
ദുബൈയിലെ സംഗീത നിശക്ക് ശേഷമായിരുന്നു ബീബറുടെ വരവ്. നഗരത്തിലെ സംഗീത വിരുന്നിനു ശേഷം ജയ്പുരും ആഗ്രയും ഡൽഹിയും സന്ദർശിച്ചാണ് മടങ്ങുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പരമ്പരാഗത ഭക്ഷണങ്ങൾ ബീബറിനായി സംഘാടകർ ഒരുക്കി. റോൾസ് റോയ്സ് അടക്കം പത്തോളം ആഡംബര വാഹനങ്ങളാണ് സംഘത്തിന്റെ യാത്രക്ക് നിരത്തിലിറങ്ങിയത്.
ബീബറിന്റെ പരിപാടി എവിടെയുണ്ടെങ്കിലും അവിടെയെത്തുന്ന ഡൽഹി ആർമി ഇൻറർനാഷനൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി അക്ഷിത രാജ്പാലാണ് നഗരത്തിലെത്തിയ ആരാധകരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മാർച്ചിൽ ആസ്ട്രേലിയയിൽ ചെന്നാണ് ബീബറിന്റെ സംഗീത വിരുന്ന് അക്ഷിത ആസ്വദിച്ചത്. മാതാപിതാക്കൾക്ക് തിരക്കായതിനാൽ തനിച്ചാണ് മുംബൈയിൽ എത്തിയത്.