പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ. ഡി കാര്‍ഡുകള്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് ശ്രമമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. എം.എല്‍.എക്കെതിരെ പൊലീസ് കേസ് . ബി ജെപി തന്നെ മനപ്പൂര്‍വം കുടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് എം.എല്‍.എ. മണ്ഡലത്തിലെ 40,000 വോട്ടര്‍മാര്‍ക്ക് താൻ നോട്ടീസ് നല്‍കിയിരുന്നു. വ്യാജതിരിച്ചറില്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇതിലൊരെണ്ണം ലഭിച്ചതാണ് തന്നെ കുടുക്കാൻ ആയുധമാക്കിയത്. ഇത് ബി.ജെ.പിയുടെ നാടകമെന്ന് കോണ്‍ഗ്രസ്. എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തെന്ന് കരുതി മുനിരത്‌നയ്‌ക്ക് മത്സരിക്കാന്‍ അയോഗ്യതയൊന്നും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.
ബാംഗ്‌ളൂർ നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ. ഡി കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷന്‍. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് എം.എല്‍.എയാണെന്നും രാജ രാജേശ്വരി നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആര്‍.ആര്‍ നഗറില്‍ ജെ.ഡി.എസ് ടിക്കറ്റില്‍ മത്സരിക്കുന്ന ജി.എച്ച്. രാമചന്ദ്രയുടെ മകന്‍ ജഗ്ദീഷ് രാമചന്ദ്രയാണു സംഭവത്തെക്കുറിച്ച് തിരഞ്ഞടുപ്പ് കമ്മിഷന് വിവരം നല്‍കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഫലമായാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് മണ്ഡലത്തില്‍ നിന്ന് കണ്ടെടുത്തതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ഡലത്തിലെ എം.എല്‍.എ മുനിരത്നക്കെതിരെയാണ് ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുനിരത്ന ഉൾപ്പടെ 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അപ്പാര്‍ട്ട്മെന്റ് ഉടമ മഞ്ജുള നഞ്ചാമാരിയുള്‍പ്പെടെ ഏഴ് വനികളെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം കേസില്‍ താന്‍ നിരപരാധിയാണെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചു വെക്കേണ്ട ആവശ്യം തനിക്കില്ലെന്നും എം.എല്‍.എ അറിയിച്ചു. തന്നെ മനപ്പൂര്‍വം കുടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുനിരത്‌ന ആരോപിച്ചു. മണ്ഡലത്തില്‍ രാജീവ് ആവാസ് യോജനയുടെ ഭാഗമായി നിര്‍മ്മിച്ചു കൊടുത്ത വീടുകളടക്കം നിരവധി വികസന പദ്ധതികള്‍ മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ 40,000 വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യാജതിരിച്ചറില്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇതിലൊരെണ്ണം ലഭിച്ചതിനാലാണ് തന്നെ കേസിലെ 14ആം പ്രതിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ നിഷേധിച്ച കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് ബി.ജെ.പിയുടെ നാടകമാണെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എം.എല്‍.എയുടെ ഉടമസ്ഥയിലുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു
വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്ന ആയിരക്കണക്കിന് അംഗീകാര സ്ലിപുകളാണ് കെട്ടിടത്തിനകത്ത് നിന്നും ലഭിച്ചത്. ഇവ തെരഞ്ഞെടുപ്പ് കമീഷന്‍ ഉപയോഗിക്കുന്ന നിറത്തിലുള്ളതല്ലായെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു
ഈ സംഭവത്തെ തുടർന്ന് കര്‍ണാടകയിലെ ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മാറ്റി വച്ച തിരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തെന്ന് കരുതി മുനിരത്‌നയ്‌ക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കാന്‍ അയോഗ്യതയൊന്നും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.