ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ വിധിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം. കീഴ്‌ക്കോടതികള്‍ വികാരത്തിന് അടിമപ്പെട്ട് ശിക്ഷ വിധിക്കുന്നുവെന്ന് അമീറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ ആരോപിച്ചു.. പ്രോസിക്യൂഷന്റെ മൗത്ത് പീസായി കോടതി പ്രവര്‍ത്തിച്ചു. വിധി സര്‍ക്കാരിനെയും പൊലീസിനെയും പേടിച്ചാണെന്നും ആളൂര്‍ പറഞ്ഞു. നട്ടെല്ലുള്ള ജഡ്ജിമാര്‍ കേരളത്തിലെന്നല്ല, ഇന്ത്യയിലെവിടെയും ഇല്ല. വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്‌ലാമിനു വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമീറുളാണ് കൊല ചെയ്തതെന്ന പൊലീസിന്റെ ഊഹാപോഹം കണക്കിലെടുത്താണ് കോടതി വധശിക്ഷ വിധിച്ചതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. വിധിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയിലേക്ക് അയച്ചു കൊടുക്കും. അമീറിനു നീതി ലഭിക്കുന്നതിനായി ഏതറ്റം വരെ പോകുമെന്നും ആളൂർ പറഞ്ഞു.”കീഴ്‌കോടതികള്‍ വികാരത്തിന് അടിമപ്പെട്ട് ശിക്ഷ നല്‍കുന്നു. ഒന്നുകില്‍ ജനങ്ങളെ പേടിക്കുന്നു, അല്ലെങ്കില്‍ സര്‍ക്കാരിനെ പേടിക്കുന്നു. നട്ടെല്ലുള്ള ജഡ്ജിമാര്‍ കേരളത്തിലെന്നല്ല, ഇന്ത്യയിലെവിടെയും ഇല്ല. തെളിവുകളാണ് കോടതിക്ക് ആവശ്യം. വികാര പ്രകടനങ്ങളോ ജനങ്ങളുടെ ഒരു ഭാഗത്തുള്ള ആവശ്യങ്ങളോ അല്ല കോടതി നിറവേറ്റി കൊടുക്കേണ്ടത്. തെളിവുണ്ടെങ്കില്‍ ശിക്ഷിക്കട്ടേ. പക്ഷെ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്. നിരപരാധികളാണ് ശിക്ഷിക്കപ്പെടുന്നതെങ്കില്‍, അതും തൂക്കുമരണമാണ് നിരപരാധികള്‍ക്ക് ലഭിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം എന്ന് മാത്രമല്ല, ഇന്ത്യന്‍ ജുഡീഷ്യറി തന്നെ തകര്‍ന്നുപോയിരിക്കുന്നു.”, ആളൂര്‍ പറഞ്ഞു. വധശിക്ഷക്ക് പുറമെ തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും കോടതി ശിക്ഷിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് കോടതി പറഞ്ഞത്. അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കൊലപാതക കുറ്റത്തിനാണ് വധശിക്ഷ. ജിഷ കേസ് ഡല്‍ഹി നിര്‍ഭയ കേസിന് തുല്യമാണെന്നും കോടതി പറഞ്ഞു.
അമീറിനെതിരായ മറ്റ് കുറ്റങ്ങള്‍: 1) അതിക്രമിച്ചു കടക്കല്‍ (ജീവപര്യന്തം) 2) അന്യായമായി തടഞ്ഞുവെക്കല്‍ (ഒരു വര്‍ഷം തടവ്) 3) ബലാത്സംഗം (ജീവിതാവസാനം വരെ കഠിന തടവ്) 4)മാരകമായി മുറിവേല്‍പ്പിച്ചതിന് (ജീവിതാവസാനം വരെ കഠിന തടവ്)
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യ പറഞ്ഞു. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് വിധി. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും സന്ധ്യ പറഞ്ഞു.കേസില്‍ കിട്ടാവുന്ന എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുവാന്‍ അന്വേഷണ സംഘത്തിനു സാധിച്ചു. അന്വേഷണ സംഘത്തിന്റെ ദൗത്യം കൃത്യമായി നടത്തുവാന്‍ സാധിച്ചുവെന്നും സന്ധ്യ പറഞ്ഞു.നീതിപീഠം ദൈവത്തെ പോലെയാണെന്ന് വിധി വന്ന ശേഷം ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു അമീറിന് ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെ ശിക്ഷ കിട്ടി. ഈ ലോകത്ത് ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവാന്‍ പാടില്ല. എന്റെ മകള്‍ക്ക് വേണ്ടി നില കൊണ്ട എല്ലാവര്‍ക്കും നന്ദിയെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.