‘ദൈവത്തിനു തെറ്റു പറ്റിയിട്ടില്ല; അവനു ദൈവം നിശ്ചയിച്ച പ്രായം 25 വയസ്സായിരുന്നു’ – മരണം കവർന്നെടുത്ത മകൻ വിനുവിന്റെ മുഖത്തു നോക്കി മറിയാമ്മ ഇടറാതെ പറഞ്ഞു. വിലാപയാത്രയാക്കാതെ വിനുവിനെ സന്തോഷത്തോടെ പറഞ്ഞയയ്ക്കാൻ അവന്റെ കൂട്ടുകാരെ ഉപദേശിച്ച് ആ അമ്മ സ്നേഹത്തിന്റെയും സഹനത്തിന്റെയും മാലാഖയായി. വാഹനാപകടത്തിൽ മകന്റെ ആകസ്മിക വിയോഗത്തെ ധീരതയോടെ നേരിടുന്ന മാതാവിനെക്കുറിച്ചു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയാണു വൈറലാകുന്നത്. മകൻ വിനു കുര്യൻ ജേക്കബിന്റെ (25) സംസ്കാര ശുശ്രൂഷയ്ക്കു തൊട്ടുമുൻപായിരുന്നു മറിയാമ്മ ജേക്കബിന്റെ സാന്ത്വനവാക്കുകൾ. മകന്റെ സ്നേഹസ്മരണകൾ പങ്കിട്ടും ദൈവഹിതമെന്നു സ്വയം സമാധാനിച്ചും മറിയാമ്മ നടത്തിയ 13 മിനിറ്റ് പ്രസംഗം നാലുദിവസം മുൻപാണു ഫെയ്സ്ബുക്കിലെത്തിയത്. ഇതുവരെ അഞ്ചു ലക്ഷത്തിലേറെപ്പേർ കണ്ട പോസ്റ്റ് 5300 പേർ പങ്കിടുകയും ചെയ്തു. പാണ്ടിശേരിഭാഗം ഗവ.എൽപി സ്കൂൾ അധ്യാപികയാണു മറിയാമ്മ ജേക്കബ്.കഴിഞ്ഞ അഞ്ചിനു ചെങ്ങന്നൂരിൽ വിനു സഞ്ചരിച്ച ഇരുചക്രവാഹനം ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുള്ള അപകടത്തിലാണു വിനു മരിച്ചത്. വേഗത്തിന്റെ രാജകുമാരനായ വിനു കശ്മീരിൽ നിന്നു കന്യാകുമാരി വരെ റെക്കോഡ് സമയത്തിനുള്ളിൽ കാറോടിച്ചെത്തി ലിംക ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്.
വേഗത്തിന്റെ രാജകുമാരനായ വിനുവിന്റെ മൃതശരീരത്തിന് മുൻപിൽ പതറാതെ അമ്മ
RELATED ARTICLES