കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ബിഎസ്‌എന്‍എല്‍ തകർക്കുന്ന രീതിയിലാണെന്നും ഇന്ത്യന്‍ ടെലികോം രംഗം കുത്തകകള്‍ക്ക് അടിയറ വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കംനടത്തുകയാണെന്നും ആരോപിച്ചു ത്രിദിന ദേശീയ പണിമുടക്ക്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിഎസ്‌എന്‍എല്‍ സംയുക്ത യൂണിയനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് ത്രിദിന ദേശീയ പണിമുടക്ക്. 18, 19, 20 തീയതികളിലാണ് പണിമുടക്ക്. 4 — ജി സ്‌പെക്‌ട്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ ചേര്‍ന്ന് രൂപംനല്‍കിയ ഓള്‍ യൂണിയന്‍സ്, അസോസിയേഷന്‍ ഓഫ് ബിഎസ്‌എന്‍എല്‍ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 98 ശതമാനം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. ഡിസംബര്‍ മൂന്നിന് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിവച്ചത്. ചര്‍ച്ചയില്‍ വാഗ്ദാനംചെയ്ത ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത്.ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനം വിപുലീകരിക്കാനുള്ള ബിഎസ്‌എന്‍എല്ലിന്റെ ശ്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ 4-ജി സ്‌പെക്‌ട്രം നിഷേധിച്ച് തടസ്സപ്പെടുത്തുകയാണ്. ബിഎസ്‌എന്‍എല്ലിന്റെ അഭാവത്തില്‍ മറ്റ് സ്വകാര്യ കമ്ബനികള്‍ 4-ജി ഡാറ്റാ വിപണി പിടിച്ചെടുത്തു. ഇന്ത്യന്‍ ടെലികോം രംഗം കുത്തകകള്‍ക്ക് അടിയറ വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കംനടത്തുകയാണെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിഎസ്‌എന്‍എല്‍ പണിമുടക്ക്
RELATED ARTICLES