എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ

ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തു വന്നു.

യുഡിഎഫ് സർക്കാർ ഭരണത്തിലിരിക്കെ ഇതേ കാലയളവിൽ ഉണ്ടായതിനെക്കാൾ 61,000 ക്രിമിനൽ കേസുകൾ കൂടുതൽ റജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും ആഭ്യന്തരവകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എട്ടു മാസത്തിനിടെ സംസ്ഥാനത്തു പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു.

പീഡനക്കേസുകൾ 1100; ഇതിൽ 630 കേസുകളിലും ഇരകൾ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തിൽ മാത്രം 330 കേസുകൾ വർധിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണങ്ങൾ വർധിക്കുന്നതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ കാവലാൾ, പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തയാറാക്കിയത്.

സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഇന്റലിജൻസ് ഡിജിപി മുഹമ്മദ് യാസിൻ. ക്രമസമാധാന നില തകർന്നതായുള്ള റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് എവിടേക്കും അയച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.