വ്യാപാരിയുടെ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായവര്‍ കൂടുതല്‍ കേസുകളിലെ പ്രതികളെന്ന് സൂചന. ഓമല്ലൂര്‍ പുത്തന്‍പീടിക പറയനാലി മടുക്കുവേലില്‍ ജിജോമോന്‍ ജോജി (18), കരിമ്ബനാക്കുഴിയില്‍ ബിപിന്‍ (24) എന്നിവരെയാണ് എസ്.പി ജി. ജയദേവ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പിടികൂടിയത്. വ്യാപാരികളെയാണ് സംഘം സ്ഥിരമായി ആക്രമിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട ഹെഡ്‌പോസ്റ്റ് ഓഫീസിന് എതിര്‍വശത്ത് പെട്ടിക്കട നടത്തുന്ന മണിലാലിനെ ആക്രമിച്ച കേസിലാണ് സംഘം പിടിയിലായത്. കടപൂട്ടി വീട്ടിലേക്ക് പോകാനിറങ്ങിയ മണിലാലിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മര്‍ദ്ദിച്ച് കൈയിലുണ്ടായിരുന്ന 8000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതിനിടെ ഓമല്ലൂരിന് സമീപം ഒരു വര്‍ക്‌ഷോപ്പിലെ തൊഴിലാളിയേയും രണ്ടംഗസംഘം കൊള്ളയടിച്ചിരുന്നു. ഇയാളുടെ മൊബൈലും കവര്‍ന്നിരുന്നു. ഈ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവന്‍, സി.ഐ ബിനു വര്‍ഗീസ്, എ.എസ്.ഐ സുരേഷ് ബാബു, ഷാഡോ പൊലീസ് എസ്.ഐ ആര്‍.എസ് രഞ്ജു, എ.എസ്.ഐ രാധാകൃഷ്ണന്‍, സി.പി.ഒമാരായ കെ.വി വിനോദ്, എല്‍.ടി ലിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുളകുപൊടി വിതറി പണം കവര്‍ന്ന സംഭവത്തില്‍ 2 പേർ അറസ്റ്റിൽ
RELATED ARTICLES