Friday, April 26, 2024
HomeKeralaഅധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണം;സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണം;സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. കേരളവര്‍മ കോളജില്‍ എം എഫ് ഹുസൈന്റെ പെയിന്റിങ് ഉള്‍പ്പെടുത്തിയ എസ്എഫ്‌ഐയുടെ ബാനറിനെ അനുകൂലിച്ചതിന്റെ പേരിലാണ് ആക്രമണം. ദീപാനിശാന്തിനെയും കുടുംബത്തിനെയും അതി ക്രൂരമായി ആക്രമിക്കാന്‍ സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം. സഖാവ് മനു എന്നയാളാണ് സീക്രട്ട് ഗ്രൂപ്പിലെ ആഹ്വാനം പുറത്ത് വിട്ടത്. ആ ദീപാ നിശാന്തിനെ ശാരീരികമായി പോറല്‍ ഏല്‍പ്പിക്കാന്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ആരുമില്ലേ എന്നു ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. അനില്‍ കുമാര്‍ യെസീദി എന്നയാളാണ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. തലവെട്ടാനോ കൊല്ലാനോ പറയുന്നില്ല, മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ എങ്കിലും ചെയ്തു കൂടെ? ഇതിന് വധശിക്ഷ ഒന്നുംകിട്ടില്ലല്ലോ? കൂടി പോയാല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യും. ഫോട്ടോ മോര്‍ഫ് ചെയ്താലും ഇത്രയൊക്കെയേ നടക്കൂവെന്നും പോസ്റ്റില്‍ പറയുന്നു.
കേരള ഹിന്ദു രക്ഷാ സേന എന്ന സീക്രട്ട് ഗ്രൂപ്പിലാണ് പോസ്റ്റിട്ടത്. കുടുംബാഗങ്ങളെയും അതി ക്രൂരമായി ആക്രമിക്കാന്‍ ഇയാള്‍ പറയുന്നുണ്ട്. അവളുടെ കുടുംബത്തിലെ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കണം മാതാപിതാക്കളെ പെരുവഴിയിലിട്ട് തുണിയുരിയാനും അപമാനിക്കാനും ഈ ഗ്രൂപ്പിലൂടെ അനില്‍ കുമാര്‍ പറയുന്നുണ്ട്.

നൂറ് രൂപക്ക് വേണ്ടി ആരെയെങ്കിലും കൊല്ലാന്‍ തയ്യാറുള്ള ബീഹാറികള്‍ നാട്ടില്‍ ഉണ്ടെന്നും കേരളത്തില്‍ ഉള്ളവരോട് ചിന്തിക്കാനും ഇയാള്‍ ആഹ്വാനം ചെയ്യുന്നു.
എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി ചിത്രം പുനരാവിഷ്‌കരിച്ച് കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ദീപാ നിശാന്തിനെതിരെ വ്യാപക ഹെയിറ്റ് കാമ്പയിനുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സരസ്വതി ദേവിയെന്ന് പറഞ്ഞ് ദീപാ നിശാന്തിന്റെ ഫോട്ടോ വെട്ടിയൊട്ടിച്ചുകൊണ്ടായിരുന്നു സംഘപരിവാറിന്റെ കാമ്പയിന്‍. ഇത് തങ്ങളുടെ ആവിഷ്‌കാരസ്വാന്ത്ര്യമാണെന്നും തങ്ങള്‍ വിശ്വസിക്കുന്ന ദേവി ഇതാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ദീപാ നിശാന്തിന്റെ ചിത്രം പ്രചരിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിഷം വമിപ്പിക്കുന്ന ഇത്തരം കീടങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും ഒരു ജനാധിപത്യ രാജ്യത്തില്‍ വ്യക്തിക്ക് ഉപയോഗിക്കാവുന്ന എല്ലാ അഭിപ്രായ സ്വാതന്ത്ര്യവും തുടര്‍ന്നും ഉപയോഗിക്കുമെന്നും ദീപാ നിശാന്ത് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments