വനിതാ മതിൽ സര്‍ക്കാര്‍ ചിലവിലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. മതിലിന് എതിരായ ഹര്‍ജികള്‍ക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വനിതകള്‍ക്കെതിരായ അതിക്രമം തടയാന്‍ നീക്കിവച്ച തുകയില്‍ നിന്ന് ചിലവഴിക്കുമെന്നാണ് വിശദീകരണം. അതേസമയം കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി വിലക്കി. ബജറ്റില്‍ നീക്കിവെച്ച തുകയാണിത്. ചിലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു . സര്‍ക്കാര്‍ തുക ചിലവാക്കുന്നത് തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. ചെലവാകുന്ന തുകയുടെ കണക്ക് പരിപാടിക്ക് ശേഷം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സര്‍ക്കാര്‍ വാദം കോടതി രേഖപ്പെടുത്തി. പ്രളയ പുനഃരുദ്ധാരണത്തിന് വന്‍തുക വേണ്ടിവരുമല്ലോയെന്ന് കോടതി ചോദിച്ചു. എന്തിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാക്കണം. കഴിയുന്നത്ര തുക പുനഃരുദ്ധാരണത്തിനല്ലേ ചെലവഴിക്കേണ്ടതെന്നും കോടതി ആരാഞ്ഞു . ചെലവാകുന്ന തുകയുടെ കണക്ക് പരിപാടിക്ക് ശേഷം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു . ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതികള്‍ ആറാഴ്ചയ്ക്കുശേഷം പരിഗണിക്കും. വനിതാമതിലില്‍ 18 വയസില്‍ താഴെയുള്ളവര്‍ വേണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അധ്യാപകര്‍ പങ്കെടുക്കുമ്ബോള്‍ കുട്ടികളെയും ഒപ്പം കൂട്ടാന്‍ സാധ്യത ഏറെയാണന്നും കോടതി നിരീക്ഷിച്ചു . ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കി . പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാനടപടി ഉണ്ടാവില്ല. സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയുന്നതിനായി 50കോടി രൂപ ബജറ്റിലുണ്ട്. സാമ്പ ത്തികവര്‍ഷം അവസാനിക്കുംമുമ്ബ് ഈ പണം ചെലവഴിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ നിലപാട്. വനിതാമതിലിന് പിന്തുണതേടി സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംഘടനകളുടെ വനിതാ നേതാക്കളാണ് പങ്കെടുത്തത്.