പൊതുസ്ഥലത്തു മദ്യപിച്ചാൽ കേസ് എടുക്കണ്ടയെന്നു എക്സൈസ് ഉദ്യോഗസ്ഥർക്ക് കമ്മിഷണറുടെ നിർദേശം. അളവിൽ കൂടുതൽ മദ്യം കൈവശം വച്ചാലും കേസു വേണ്ട. പകരം വലിയ കേസുകൾ പിടിച്ചാൽ മതിയെന്നാണു ഡപ്യൂട്ടി കമ്മിഷണർമാർക്ക് അയച്ച വാട്സാപ് സന്ദേശത്തിലെ നിർദ്ദേശം. എല്ലാ ദിവസവും വലിയ ഒരു കേസെങ്കിലും എല്ലാ റേഞ്ച് ഓഫിസിലും റജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
അബ്കാരി നിയമത്തിലെ 15 (സി) വകുപ്പിൽ ഉൾപ്പെടുന്നതാണ് പൊതുസ്ഥലത്തെ മദ്യപാനം. അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് പതിമൂന്നാം വകുപ്പിലുള്ളതും. രണ്ടിനും 5,000 രൂപ പിഴയാണു ശിക്ഷ. പെറ്റിക്കേസുകളെടുത്ത് എണ്ണം പെരുപ്പിച്ചു കാട്ടുകയാണ് ഉദ്യോഗസ്ഥരെന്നും വലിയ കേസുകൾ പിടികൂടുന്നില്ലെന്നുമാണു കമ്മിഷണറുടെ പക്ഷം.