കലയുടെ മാമാങ്കത്തിനു ത്തിരശീല വീണപ്പോൾ കിരീടം കോഴിക്കോടിന്

കിരീടം കോഴിക്കോടിന്

കണ്ണൂരില്‍ കലയുടെ മാമാങ്കത്തിനു ത്തിരശീല വീണപ്പോൾ സംസ്ഥാന സ്‌കൂള്‍ കലാകിരീടം കോഴിക്കോട്‌ സ്വന്തമാക്കി. 937 പോയിന്റുമായാണ് കോഴിക്കോട് കിരീടമുറപ്പിച്ചത്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ് കോഴിക്കോട്‌ കലോത്സവ കിരീടം തട്ടിയെടുത്തത്. തുടര്‍ച്ചയായ 11-മത്തെ തവണയാണ് കോഴിക്കോട് നേട്ടം കൊയ്തെടുത്തത്‌. 936 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടത്. 933 പോയിന്റുമായി ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. തൃശൂർ, മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ യഥാക്രമം നാലു മുതല്‍ ഒൻപതു വരെയുള്ള സ്ഥാനം കരസ്ഥമാക്കി. അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 2015ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്‌ക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് തുടര്‍ച്ചയായ രണ്ടാംതവണയാണ് ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമാകുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും അവസാന നിമിഷ അപ്പീലുകളാണ് ഫലം നിര്‍ണയിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി മജീഷ്യൻ മുതുകാട്‌ ആയിരുന്നു.