ട്രെയിൻ യാത്രക്കിടെ ചായയിൽ മയക്കു മരുന്ന് ചേർത്തു നൽകി യുവാവിനെ കൊള്ളയടിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 14ാം വാർഡ് ജിതിൻ നിവാസിൽ പാലകന്റെ മകൻ ജിതിൻ ലാലാണ് (24) കൊള്ളയടിക്കപ്പെട്ടത്. ജിതിന്റെ ഒരു പവൻ വരുന്ന സ്വർണമാല, 18000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 3600 രൂപ വിലയുള്ള രണ്ടുജോഡി ഷൂ എന്നിവയാണ് നഷ്ടമായത്.മംഗലാപുരത്ത് നിന്നും ആലപ്പുഴയിലേക്ക് വരുന്നതിനിടെ പരശുറാം എക്സ്പ്രസിൽ എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഷൊർണൂരിന് സമീപത്താണ് സംഭവം.
കൂടെയുണ്ടായിരുന്ന ആൾ നൽകിയ ചായ കുടിച്ച ശേഷമാണ് മയങ്ങിയതെന്നാണ് നിഗമനം. ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. പാതി മയക്കത്തിലുള്ള യുവാവ് പരസ്പര വിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. മയക്കം പൂർണമായി മാറാൻ മണിക്കൂറുകൾ കാത്തിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു. റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജിതിൻ കമ്പനി ആവശ്യത്തിന് ആലപ്പുഴയിലേക്ക് വരുന്നതിനായാണ് മംഗലാപുരത്തുനിന്ന് യാത്ര തിരിച്ചത്. കൂടെയുണ്ടായിരുന്ന യുവാക്കൾ സംസാരമധ്യേ കോഴിക്കോട്, ഹരിപ്പാട് സ്വദേശികളാണന്നാണ് ഇവർ പരിചയപ്പെടുത്തിയത്. പുലർച്ച ഒന്നോടെ ഇവർ ചായ കുടിക്കാൻ ക്ഷണിച്ചു. ട്രെയിനിൽ നിന്നിറങ്ങി ചായകുടിച്ചശേഷം വീണ്ടും യാത്ര തുടർന്നു. പിന്നീട് ബോധമറ്റ് ഉറങ്ങിയ ജിതിൻ പുലർച്ച അഞ്ചിന് ഉണർന്നപ്പോൾ രണ്ടുപേരെയും കാണാതായി. ബാഗ് തുറന്ന നിലയിലും കാണപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൊബൈൽ ഫോണും മറ്റു സാധനങ്ങളും നഷ്ടപ്പെട്ട വിവരമറിയുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി. വിവരമറിഞ്ഞ് ബന്ധുകൾ സ്ഥലത്തെത്തി ജിതിൻ ലാലിനെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.