മരടിലെ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഈ താരുമാനമെടുത്തത്. തീരപരിപാലനചട്ടം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചതിന് കേസെടുത്ത് ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി ഫ്ലാറ്റിലെ താമസക്കാര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് ഉടമകളെ പുരനധിവസിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
മരട് വിഷയത്തില്‍ സുപ്രിംകോടതിയിലുണ്ടായ സംഭവവികാസങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കാതെ നിവൃത്തിയില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പദ്ധതികളും ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. മൂന്നുമാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള പദ്ധതി രൂപരേഖയാണ് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്.
അതിനിടെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ചുമതലയേറ്റു. നഗരസഭ സെക്രട്ടറിയുടെ ചുമതലയോടെയാണ് സ്നേഹില്‍ കുമാറിനെ നിയമിച്ചത്. ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്‌ഷനുകള്‍ ഉടന്‍ വിച്ഛേദിക്കാന്‍ ജലഅതോറിറ്റിക്കും കെഎസ്‌ഇബിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് 3 ദിവസത്തിനകം നടപ്പാക്കാന്‍ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നല്‍കി. പാചകവാതക കണക്‌ഷന്‍ വിച്ഛേദിക്കാന്‍ എണ്ണക്കമ്ബനികള്‍ക്കു കത്തു നല്‍കും.
ഫ്ലാറ്റുടമകളെ ഒഴിയാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം.മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. 60 ദിവസത്തിനകം പൂര്‍ത്തിയാക്കനാണ് പദ്ധതി. ഫ്ളാറ്റ് പൊളിക്കുന്നതിന് പത്തിന കര്‍മപദ്ധതിയാണ് തയ്യാറാക്കിയത്. തീരപരിപാലന നിയമം ലംഘിച്ചു മരട് നഗരസഭയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചു. 1991 മുതലുള്ള നിര്‍മാണങ്ങളില്‍ നിയമ ലംഘനം ഉള്ളവയുടെ പട്ടികയാണു തയാറാക്കുന്നത്.
ഈ നടപടികളെല്ലാം ഉള്‍പ്പെടുത്തി ഇന്നുതന്നെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മുഖേന സുപ്രീം കോടതിയില്‍ അടിയന്തര സത്യവാങ്മൂലം നല്‍കും. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്നോടിയായാണ് നടപടികള്‍. അടിയന്തര നടപടികളെടുത്ത് അവ പുതിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താനാണ് സുപ്രീം കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശിച്ചത്.