സതി നിര്‍ത്തലാക്കിയതിനെതിരെ തെരുവിലിറങ്ങിയവരുടെ പിന്മുറക്കാരായി നാമജപ പ്രതിഷേധക്കാരായ സ്ത്രീകള്‍ മാറുമെന്ന് എം ജെ ശ്രീചിത്രന്‍. നാമജപ പ്രതിഷേധത്തില്‍ അണിനിരന്ന സ്ത്രീകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും, അവര്‍ നിര്‍മ്മിക്കപ്പെട്ട ചരിത്ര സാഹചര്യത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. . എറണാകുളം വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പ്രത്യക്ഷമായ രേഖീയ ആഖ്യാനമാണ് നാമജപപ്രതിഷേധക്കാരായ സ്ത്രീകള്‍.
ശബരിമലയില്‍ സ്ത്രീകള്‍ കയറി തുടങ്ങുമ്പോള്‍ ആദ്യം കയറുന്ന സ്ത്രീ നാമപ്രതിഷേധക്കാരില്‍ ഒരാളായിരിക്കും. ഇതിന് ചരിത്രം നിരവധി തെളിവുകള്‍ നല്‍കുന്നുണ്ട്. നവോത്ഥാന ചരിത്രത്തില്‍ കാണാനാകുന്നത് സവര്‍ണനും കീഴാളനുമായ നായകന്മാരെയാണ്. പുരുഷകേന്ദ്രീകൃത സമൂഹം നിര്‍മിച്ച നവോത്ഥാന ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല.
പുരുഷകേന്ദ്രീകൃത സമൂഹത്തിനുള്ളില്‍ നിന്ന് നവോത്ഥാനവും ഫെമിനിസവുമെല്ലാം നിര്‍വചിക്കുമ്പോള്‍ പുരുഷകേന്ദ്രീകൃത സ്വഭാവം ആ നിര്‍വചനങ്ങള്‍ക്കുണ്ടാവും. ചിലര്‍ അവരുടെ ഔദാര്യത്തിലാണ് നവോത്ഥാനം സൃഷ്ടിക്കപ്പെട്ടതെന്നാണ് പറയുന്നത്. നവോത്ഥാനം ആരുടെയും ഔദാര്യമല്ല. അത് പോരാടി നേടിയതാണ്.
ഉപനിഷത്ത്, ജാതക കഥകള്‍ എന്നിവ വായിക്കും പോലെ കേരള നവോത്ഥാനം വായിക്കരുത്. ഗൗരവമായി അതിനെ കാണണം. ആധുനികതയുടെ വിത്തുകള്‍ നവോത്ഥാനത്തിനുള്ളില്‍ തന്നെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെമിനിസ്റ്റെന്നോ ആക്ടിവിസ്റ്റെന്നോ ടാഗ് തൂക്കിയാല്‍ അവരെ അന്യവത്കരിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് പ്രതിയോഗിയായി ചരിത്രം തിരസ്‌കരിച്ച രചനകളെയാണ് ഇത്തരക്കാര്‍ മുന്നില്‍വയ്ക്കുന്നതെന്നും ശ്രീചിത്രന്‍ പറഞ്ഞു.