കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ
പൂനെ ഇന്‍ഫോസിസ് ക്യംപസില്‍ വച്ച് കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടി രസീല രാജുവിന്റെ കുടുംബത്തിന് ഇന്‍ഫോസിസ് 1.2 കോടി രൂപ കൈമാറി. പുനെയിലെ ലേബര്‍ യൂണിയന്‍ ഓഫീസില്‍ പുനെ മലയാളി ഫെഡറേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഇന്‍ഫോസിസ് ഉദ്യോഗസ്ഥര്‍ രസീലയുടെ ബന്ധുക്കള്‍ക്ക് ചെക്ക് കൈമാറിയത്.
രസീലയുടെ സഹോദരന്‍ ലിജിന്‍കുമാറിന് തിരുവനന്തപുരത്തോ എറണാകുളത്തോ ജോലി നല്‍കുമെന്ന് കമ്പനി അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കി. രസീലയുടെ മരണം വിവാദമായ ഉടന്‍തന്നെ കമ്ബനി ഒരു കോടി രൂപ സഹായധനവും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
പയിമ്പ്ര കിഴക്കാള്‍കടവ് ഒഴാമ്പൊയില്‍ രാജീവന്റെയും പരേതയായ പുഷ്പലതയുടെയും മകളാണ് രസീല. രസീലയെ കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ പുനെയിലെ ഇന്‍ഫോസിസ് ഓഫീസില്‍ കൊലപ്പെടുത്തുകയായിരുന്നു. ജോലിസ്ഥലത്തെ സുരക്ഷപ്പിഴവുകളാണ് രസീല കൊല്ലപ്പെടാന്‍ കാരണമായതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്രയും വലിയതുക നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചത്.
ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലും തുടര്‍ന്ന് കോയമ്പത്തൂരില്‍ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം രസീല ക്യാമ്പസ് സെലക്ഷനിലൂടെയാണ് ജോലി ലഭിച്ചത്.