ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു
നഗരത്തിൽ പായിക്കട റോഡിൽ പ്രവർത്തിച്ചുവന്ന 10 കടകൾ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ അഗ്നിക്കിരയായി. ഇതിൽ ആറെണ്ണം പൂർണമായും നാലെണ്ണം ഭാഗികമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഏറെ പഴക്കമുള്ള ഓടുമേഞ്ഞകടകളാണ് കത്തിനശിച്ചത്. മേൽത്തട്ട് പൂർണമായും തടികളാൽ നിർമിച്ചതിനാൽ തീവേഗം പടർന്നുപിടിച്ചു. കത്തിനശിച്ച കടകളിൽ ഒരെണ്ണം ഓയിൽവ്യാപാരം നടത്തുന്നവയായതിനാൽ തീ വേഗം പടർന്നു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഇന്ന് പുലർച്ചെ സമീപത്തെ പള്ളിയിലേക്ക് പോയവരാണ് തീയാളുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതനുസരിച്ച് ചാമക്കടയിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റാണ് ആദ്യമെത്തിയത്. ഇവർ കടപ്പാക്കട, ചവറ, ചാമക്കട, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പുനലൂർ, കടയ്ക്കൽ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നുള്ള 18 ഓളം യൂണിറ്റുകളെ വരുത്തിയാണ് തീനിയന്ത്രണ വിധേയമാക്കിയത്.
പുലർച്ചെയുണ്ടായ തീപിടുത്തം രാവിലെ എട്ടോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘവും ഫയർഫോഴ്സ് യൂണിറ്റുകളും മണിക്കൂറുകളോളം ശ്രമം നടത്തി തീകെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർ അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ കെ.കെ.ഷിജു, ടെക്നിക്കൽ ഡയറക്ടർ ഇ.ബി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് യൂണിറ്റായിരുന്നു തീകെടുത്തിയത്.