ഊട്ടിയിലേക്ക് നടത്തിയ യാത്രയ്ക്കിടെ ആലപ്പുഴ സ്വദേശി ശ്രീമോള്‍ വഴിയരികിൽ നിന്നു പാവ വാങ്ങിയപ്പോൾ ഇത്തരമൊരു പണി പ്രതീക്ഷിച്ചിരിക്കില്ല. വിൽക്കാൻ വച്ചിരിക്കുന്ന പാവ കണ്ടു വാശി പിടിച്ച കുഞ്ഞിന് അതു വാങ്ങിക്കൊടുത്തപ്പോൾ സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ചർച്ചയയായിരിക്കുന്നത്. പാവയ്ക്കുള്ളിൽനിന്നും ഇവർക്ക് ലഭിച്ചത് ആശുപത്രി മാലിന്യങ്ങൾ ആണ്. വാങ്ങിയ പാവയ്ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് തങ്ങള്‍ അത് തുറന്നു നോക്കിയതെന്ന് ഫെയ്സ്ബുക്ക് ലൈവില്‍ ശ്രീമോള്‍ പറയുന്നു. തുറന്നു നോക്കിയപ്പോള്‍ ഉള്ളിൽ രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ പറയുന്നു. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടായിരുന്നതായി ശ്രീമോൾ പറയുന്നു. അപ്പോഴൊന്നും പാവയെ സംശയിച്ചില്ല. ദുർഗന്ധത്തിന് മറ്റൊരു കാരണവും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പാവ പരിശോധിച്ചത്. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്ന് 350രൂപ നല്കിയയാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്.