അയോധ്യ രാമജന്മഭൂമി തര്‍ക്ക കേസിൽ കോടതി വേഗം തീരുമാനമെടുക്കുമെന്ന് ആര്‍എസ്‌എസ്. അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതായി വിഎച്ച്‌പി. അയോധ്യ കേസില്‍ വേഗത്തില്‍ കോടതി വേഗം തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍എസ്‌എസ് അറിയിച്ചു .
ഇസ്ലാം മതവിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ ആരാധനാലയത്തിന്‍റെ ആവശ്യമില്ലെന്നും ഇസ്മയില്‍ ഫാറൂഖി കേസ് വിശാല ബഞ്ചിന് വിടില്ല എന്നുമുള്ള സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍.
സുപ്രീം കോടതി വിധിയെ വിഎച്ച്‌പിയും ആര്‍എസ്‌എസും സ്വാഗതം ചെയ്തു. ഇനി അയോധ്യ കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കുന്നതിന് വഴി എളുപ്പമായെന്ന് വിഎച്ച്‌പി വര്‍ക്കിംഗ് പ്രസിഡന്‍റ് അലോക് കുമാര്‍ പറഞ്ഞു.
വിഎച്ച്‌പിയുടെ ഉന്നതാധികാര സമിതിഡല്‍ഹിയില്‍ ഒക്ടോബര്‍ 5ന് യോഗം ചേരുന്നുണ്ട്. രാമ ജന്മഭൂമി വിഷയത്തില്‍ യോഗം സുപ്രധാന തീരുമാനം കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ അറിയിച്ചു. വിഎച്ച്‌പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സന്യാസിമാരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം ഏത് മത വിഭാഗത്തിന്റെ ആരാധനാലയമാണെങ്കിലും അത് നില നിൽക്കുന്ന ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്നായിരുന്നു 1994 ഇസ്മയിൽ ഫാറൂഖി വിധി. ഈ വിധിയെ വിശാലാർത്ഥത്തിൽ കാണേണ്ടതില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ആ വിധി പുറപ്പെടുവിച്ചതെന്ന് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യ കേസിലെ 2.77 ഏക്കർ ഭൂമിയുടെ ഉടമവസ്ഥാവകാശം സംബന്ധിച്ച കാര്യം മാത്രമേ കോടതി പരിഗണിക്കൂവെന്നും രാഷ്ട്രീയ കാരണങ്ങളൊന്നും അതിൽ ബാധകമായിരിക്കില്ലെന്നും കോടതി പറഞ്ഞു.
മതസ്വാതന്ത്ര്യത്തിനും ആരാധാന സ്വാതന്ത്ര്യത്തിനുമുള്ള പ്രത്യേക നിയമങ്ങളും ഭരണഘടനാ വകുപ്പുകളും നിലവിലുണ്ട്. അതും ഭൂമി ഏറ്റെടുക്കാം എന്ന വിധിയുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.അതേ സമയം, ബാബരി മസ്ജിദ് ഭൂമി തർക്ക കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് തന്നെ പരിഗണിച്ച് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
നിലവിൽ സുപ്രീം കോടതിയുട പരിഗണനയിലാണ് ബാബരി മസ്ജിദ്- രാമജന്മഭൂമി തർക്ക കേസ്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ ഒക്ടോബർ 29ന് സുപ്രീംകോടതിയിൽ വാദം തുടങ്ങും.
ബാബരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് മുസ്ലിംകൾക്ക് നമസ്കരിക്കാൻ പള്ളി അത്യാവശ്യമല്ലെന്ന് വിധിച്ചത്. എവിടെവെച്ച് വേണമെങ്കിലും നമസ്കരിക്കാം. ഒത്തുച്ചേരലിന് വേണ്ടി മാത്രമാണ് പള്ളി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.
മുസ്‍ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ഹരജിയിൽ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാറും യു.പി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തിരുന്നു.