നിതീഷ് കുമാറിന്റെ ബിജെപിയിലേക്കുള്ള മടക്കത്തില്‍ ശക്തമായ വിയോജിപ്പുമായി മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും ജെഡിയു ദേശീയ അധ്യക്ഷനുമായ ശരദ് യാദവ്. ജനതാദള്‍ യുണൈറ്റഡിന്റെ പിളര്‍പ്പിന് സൂചന നല്കി ബിജെപി വെച്ചുനീട്ടിയ കേന്ദ്രമന്ത്രി സ്ഥാനം ശരദ് യാദവ് നിരസിച്ചു. നിതീഷ് കുമാറിന്റെ ബിജെപി കൂട്ടുകെട്ടില്‍ തെല്ലും താല്‍പര്യമില്ലെന്ന് ശരദ് യാദവ് സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്ന് കൊണ്ടുതന്നെ ശരദ് യാദവ് സൂചിപ്പിച്ചതാണ്. രാജ്യസഭാംഗവും ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവുമായ ശരദ് യാദവിനെ അനുനയിപ്പിക്കാനുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ശ്രമങ്ങള്‍ പാടേ പാളിയതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. വര്‍ഗീയ ശക്തിയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ തീരുമാനത്തിന് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രത്യേക ക്യാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്ത ജെയ്റ്റ്ലിയോട് മന്ത്രിസ്ഥാനത്തില്‍ തനിക്ക് തെല്ലും താല്‍പര്യമില്ലെന്നും ഇനിയും ബിജെപിയെ ദേശീയതലത്തിലും ബീഹാറിലും എതിര്‍ക്കുമെന്നും യാദവ് തുറന്നടിച്ചതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ബീഹാറില്‍ ജെഡിയു ബിജെപിയുടെ സഖ്യകക്ഷിയായതോടെ ബിജെപിയെ ഇനിയും എതിര്‍ക്കുമെന്ന യാദവിന്റെ പരാമര്‍ശം ജെഡിയും വിഘടിക്കുന്നതിന്റെ സൂചനയായാണ് പലരും കാണുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ള പരസ്യമായി സോഷ്യലിസ്റ്റ് നേതാവ് നിലപാട് പ്രഖ്യാപിക്കും.
നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയ നിതീഷ് കുമാറിന് 131 അംഗങ്ങളുടെ പിന്തുണയാണുണ്ടായത്. ജെഡിയുവിന് 71ഉം ബിജപിക്ക് ഒറ്റക്ക് 53ഉം എന്‍ഡിഎ ആകുമ്പോള്‍ 58ഉം അംഗങ്ങളാണ് സഭയിലുള്ളത്. രണ്ട് സ്വതന്ത്രരുടെ കൂടെ പിന്തുണയോടെയാണ് 131 അംഗ പിന്തുണ സഭയില്‍ കിട്ടിയത്. ആര്‍ജെഡിയുടെ 80 എംഎല്‍എമാരും കോണ്‍ഗ്രസിന്റെ 27 എംഎല്‍എമാരും സിപിഎം(എല്‍)ന്റെ മൂന്ന് എംഎല്‍എമാരും ഒരു സ്വതന്ത്രനും നിതീഷ്- ബിജെപി സഖ്യത്തിന് എതിരായി വോട്ട് ചെയ്തു. ശരദ് യാദവിന്റെ രാജ്യസഭാ കാലാവധി കഴിയാറായി. നേരത്തെ തന്നെ ജെഡിയു വീണ്ടും അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി പുകയവെ ഇക്കാര്യത്തില്‍ മറിച്ച് തീരുമാനമുണ്ടാകുമോയെന്നും ആശങ്കയുണ്ട്. ശരദ് യാദവിന്റെ മുന്നോട്ടുള്ള നീക്കമാണ് ജെഡിയുവിന്റെ ഭാവി തീരുമാനിക്കുക.