പൂട്ടു തുറക്കാൻ കഴിയാത്ത സ്മാർട് ഫോണുമായി രണ്ടു ദിവസം നടന്ന ബസ് കണ്ടക്ടർ ഒടുവിൽ ‘പൂട്ടു പൊളിച്ച് ’ ഉടമയെ കണ്ടെത്തി. ബസിൽനിന്നു ലഭിച്ച ഫോണിന്റെ ഉടമയെ കണ്ടെത്താൻ വെള്ളൂർ കളരിക്കൽ കെ.സി.സാബു നേരിട്ട കഷ്ടപ്പാട് ചില്ലറയല്ല. എറണാകുളം–കോട്ടയം റൂട്ടിലെ സെന്റ് ആന്റണീസ് സ്വകാര്യ ബസ് കണ്ടക്ടറാണ് സാബു. കഴിഞ്ഞ തിങ്കളാഴ്ച അഞ്ചിനു കോട്ടയത്ത് എത്തിയ ബസിന്റെ സീറ്റിൽ നിന്നാണ് വിലകൂടിയ ഫോൺ കിട്ടുന്നത്. ഉടൻ തന്നെ ഉടമയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ ലോക്കായിരുന്നു.
ഉടമ വിളിക്കുമെന്ന പ്രതിക്ഷയിൽ കൊണ്ടുനടന്നെങ്കിലും വിളി എത്തിയില്ല. ഇതിനിടെ കുട്ടുകാരോടും സഹപ്രവർത്തകരോടും ഫോൺ കിട്ടിയ കാര്യം പറഞ്ഞു. ഉടമയ്ക്കായി കാത്തിരിപ്പു നീണ്ടു. സുഹൃത്തുക്കളുടെ നിർദേശാനുസരണം മൊബൈൽ ഫോൺ വിദഗ്ധരുടെ സഹായത്തോടെ ഫോണിന്റെ പാറ്റേൺ ലോക്ക് അഴിച്ചു ഫോൺ ബുക്കിലെ ആദ്യനമ്പരിലേക്കു വിളിച്ച് ഉടമയെ ബന്ധപ്പെടാനുള്ള നമ്പർ കണ്ടെത്തി. പലതവണ നടത്തിയ ശ്രമത്തിനൊടുവിൽ കന്യാകുമാരി മാർത്താണ്ഡം സ്വദേശി രാഹുൽ സേവ്യറിന്റെതാണു ഫോണെന്നു മനസ്സിലായി. മാലിയിൽ എൻജിനീയറായ രാഹുൽ ഇന്നലെ രാവിലെ കോട്ടയത്ത് എത്തി ഫോൺ ഏറ്റുവാങ്ങി. ഇരുവരും ചേർന്നൊരു സെൽഫിയുമെടുത്താണു പിരിഞ്ഞത്.