ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ പാളത്തിലേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താമെന്ന് അറിയിച്ചതോടെ മെട്രോ ഉദ്ഘാടനം ജൂൺ 17ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. ആലുവയിലാണ് ഉ്ദഘാടന ചടങ്ങുകള്‍ നടക്കുക.
മെട്രോ ഉദ്ഘാടനത്തിന് വരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ക്ഷണം ഏപ്രില്‍ 11 ന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് അയച്ചു. മെയ് രണ്ടാംവാരം ഉദ്ഘാടനത്തിന് തീയതി നല്‍കണമെന്നാണ് അതില്‍ അവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജൂണ്‍ 17നാണ് തീയതി ലഭിച്ചിരിക്കുന്നത്. നേരത്തെ കേരളാ സർക്കാർ പ്രധാനമന്ത്രിയോട് ഉദ്ഘാടനത്തിനായി ആവശ്യപ്പെട്ട മേയ് മാസം 28 എന്ന തീയതി ബി.ജെ.പി. നേതൃത്വം ഇടപെട്ട് നീട്ടികൊണ്ടുപോകുകയായിരുന്നു.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തില്‍ ഉദ്ഘാടനം നടത്തണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. റഷ്യ ഉൾപ്പടെയുള്ള ത്രിരാഷ്ട്ര സന്ദർശനത്തിനായി 29 ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോകുന്നതിനാൽ 28 ന് ഉദ്ഘാടനം എന്നായിരുന്നു സംസ്ഥാനം തീരുമാനിച്ച തീയതി. എന്നാൽ എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷീക വേളയിൽ സർക്കാരിന് മൈലേജ് കിട്ടുന്ന ആ ഉദ്ഘാടനം നടക്കരുത് എന്ന് അമിത് ഷായോട് അടുപ്പമുള്ള സംസ്ഥാന ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. ജൂണിൽ പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ സമയത്ത് ഉദ്ഘാടനം നടക്കുകയും ഒന്നാം വാർഷികത്തിന്റെ ഭാഗം എന്നതിനേക്കാൾ അതൊരു മോഡി ഷോ ആകുകയും ചെയ്യണം എന്നതാണ് ബി.ജെ.പിയുടെ മനസിലിരുപ്പ്.
നേരത്തെ, സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് മേയ് 30ന് തന്നെ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ നരേന്ദ്ര മോദിക്കായി കാത്തിരിക്കില്ലെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. തുടർന്ന് കൊച്ചി മെട്രോ ഉദ്ഘാടനം സംബന്ധിച്ച് കേരളത്തിന് പിടിവാശികളൊന്നും ഇല്ലെന്നും പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.